കൊല്ലം: സീരിയല്‍ നടി സൂര്യയെ കുടുക്കിയത് മാതാവ് രമാദേവി യുടെ സാമ്പത്തീക പ്രതിസന്ധിയും പണത്തിനോടുള്ള അത്യാര്‍ത്തിയും മൂലമെന്ന് റിപ്പോര്‍ട്ട്. മകളുടെ സെലബ്രിറ്റി സ്റ്റാറ്റസ് മറയാക്കി അമ്മ രമാദേവിയായിരുന്നു ആഡംബര വീടിനെ ഒരു അധോലോക കേന്ദ്രമാക്കി മാറ്റിയത്. സൂര്യ ശിവകുമാറിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വന്ന വന്‍ ബാധ്യതയും പണം ഉണ്ടാക്കാന്‍ വേണ്ടിയുള്ള പൂജയും വഴിപാടുകളുമെല്ലാം ഇവിടെ പതിവായിരുന്നെന്നാണ് ഇവര്‍ നല്‍കിയ മൊഴി. 300 പവനാണ് രണ്ടു തവണ വിവാഹിതയായ മകള്‍ക്ക് നല്‍കിയത്. ഒരുമാസത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു മനയില്‍കുളങ്ങര ഗവ.വനിതാ ഐടിഐയ്ക്കു സമീപം ഉഷസില്‍ രമാദേവിയെ പൊലീസ് കുടുക്കിയത്. ഏതാനും ദിവസങ്ങളായി ഏതാനും ദിവസമായി പൊലീസ് മഫ്തിയില്‍ വീടിന്റെ പരിസരത്തുണ്ടായിരുന്നു. തിങ്കള്‍ രാത്രിയാണു വനിതാ പൊലീസ് ഉള്‍പ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടില്‍ കയറിയത്. ഉഷ മാത്രമാണ് ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഉഷയ്ക്കും കുടുംബത്തിനും അയല്‍വാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. ഈ അടുപ്പമില്ലായ്മയെ മറയാക്കിയാണ് രമാദേവി സ്വന്തമായി ഒരു അധോലോകം തന്നെ തീര്‍ത്തത്. ഇടുക്കിയില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുമായി കഴിഞ്ഞ ദിവസം മൂന്നു പേരെ ഇടുക്കി അണക്കരയില്‍നിന്നു പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളിലുടെ അടിസ്ഥാനത്തിലാണു കൊല്ലത്ത് പരിശോധന നടത്തിയത്.
രമാദേവിയുടെ വീട്ടില്‍ ലിയോ ജോര്‍ജ്ജ്, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കള്ളനോട്ടടി നടന്നിരുന്നത്. ആദ്യഘട്ടമായി 200 ന്റെ 1096 നോട്ടുകള്‍ അച്ചടിച്ചിരുന്നു. ഇത് വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് ലിയോ, കൃഷ്ണകുമാര്‍, രവീന്ദ്രന്‍ എന്നിവരെ പിടിച്ചത്. രണ്ടാം ഘട്ടമായി രണ്ടു പേപ്പറുകളിലായി അച്ചടിച്ച 500 ന്റെ 57 ലക്ഷം രൂപ അടിച്ചു. ഇത് രമാദേവിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവയുടെ രണ്ടു വശവും ചേര്‍ത്തൊട്ടിക്കുന്ന പണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇവര്‍ നിര്‍മ്മിക്കുന്ന വ്യാജനോട്ടുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റില്ല. അള്‍ട്രാ വയലറ്റ് രശ്മികളുടെ സഹായത്താല്‍ മാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകാനുണ്ടെന്നാണ് പോലിസ് പറയുന്നത്. മൂന്ന് ലക്ഷം വ്യാജനോട്ടുകള്‍ അച്ചടിച്ചു കൊടുക്കുമ്പോള്‍ ഒരു ലക്ഷം ഇവര്‍ക്ക് ഒറിജിനല്‍ കിട്ടണം എന്ന വ്യവസ്ഥയിലാണ് അടച്ചടിക്കല്‍ തുടങ്ങിയത്. ഭര്‍ത്താവിനൊത്ത് കുവൈറ്റിലായിരുന്ന രമാദേവി ജൂവലറി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് വെടിയേറ്റ് മരിച്ചതോടെ പെണ്‍മക്കളുമായി നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ഇതേ വീട്ടില്‍ മക്കളുമായി താമസിച്ചു വരുന്നതിനിടയിലാണ് കള്ളനോട്ടടി എന്ന ആശയം അവര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് ആറു മാസമായി നോട്ട് അച്ചടിച്ചു വരികയായിരുന്നു. വീട്ടില്‍ വച്ച് നടന്ന കള്ളനോട്ടടിക്ക് മക്കള്‍ക്കും പങ്കുണ്ടാകാമെന്ന സംശയത്തിലാണ് സീരിയല്‍ നടിയെയും സഹോദരിയെയും കേസില്‍ പ്രതിചേര്‍ത്തത്.