
കൊച്ചി: അഭയ കൊലക്കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, കേസിലെ നാലാം പ്രതിയായ ഫാദര്‍ കെ ടി മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിലെ രണ്ടാം പ്രതിയായ ജോസ് പൂത്രുക്കയിലിനെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി ശരിവച്ചു. പൂത്രുക്കയിലിനെ വെറുതെവിട്ടതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്.
കോട്ടൂരിന്‍റെയും സെഫിയുടെയും വിടുതല്‍ ഹര്‍ജി നേരത്തെ സി.ബി.ഐ കോടതി തള്ളിയിരുന്നു. ഫാദര്‍ മൈക്കിളിനു എതിരെ നിലവില്‍ തെളിവുകള്‍ ഒന്നും തന്നെ ഇല്ല. പക്ഷെ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ പ്രതി ചേര്‍ക്കാം എന്ന് കോടതി വ്യക്തമാക്കി.
