
സംസ്ഥാനത്തെ പന്ത്രണ്ടാംക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ട വിദഗ്ധസമിതി ‘ഖാദർ കമ്മീഷൻ’ സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അധ്യാപകരും പ്രതിപക്ഷവും നൽകിയ ഹര്‍ജിയിലാണ് നടപടി. ജൂൺ ഒന്നാംതിയ്യതി ഈ റിപ്പോർട്ട് അംഗീകരിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു.
കേന്ദ്രീകൃതമായ രീതിയിലുള്ള വിദ്യാഭ്യാസ പരിഷ്കാരമാണ് ഖാദർ കമ്മറ്റി ശുപാർശ ചെയ്തതെന്നും ഇതിനോട് യോജിക്കാനാകില്ലെന്നുമാണ് ഹര്‍ജിക്കാർ പറയുന്നത്. വികേന്ദ്രീകൃതമായ രീതിയിലാണ് വിദ്യാഭ്യാസ രംഗം നിലനില്‍ക്കേണ്ടതെന്ന് ഹര്‍ജിക്കാർ വാദിക്കുന്നു. കൂടാതെ, ഇത്രയും പ്രധാനപ്പെട്ട ഒരു പരിഷ്കാരം വേണ്ടത്ര ഗൃഹപാഠമില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നുവെന്നാണ് മറ്റൊരു ആരോപണം.

ഒന്ന് മുതല്‍ 12 വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാകുമെന്നതാണ് ഹര്‍ജിക്കാരുടെ പ്രധാന ആശങ്ക. പുതുതായി വരുന്ന ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷനാണ് പൊതുപരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുണ്ടാവുക. ഈ മാറ്റം വരുമ്പോൾ ഹെഡ്മാസ്റ്റർ വൈസ് പ്രിൻസിപ്പലാകും.
വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുന്നതിന് അധ്യാപകരെ പ്രൊഫഷണലുകളാക്കി മാറ്റണമെന്നും ഇതിന്‍റെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം ഉയർത്തണമെന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്. പ്രൈമറിതലത്തിൽ പഠിപ്പിക്കാൻ ബിരുദം അടിസ്ഥാന യോഗ്യതയാകണമെന്നും കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യമാണ്. മിക്ക സംസ്ഥാനങ്ങളിലും 9-12 ക്ലാസുകള്‍ ഒരു യൂണിറ്റായി കണ്ട് പോസ്റ്റുഗ്രാജ്വേറ്റ് അധ്യാപകരെയാണ് നിയമിക്കുന്നത്. കേരളത്തിലെ സവിശേഷ സാഹചര്യത്തില്‍ എട്ടാംതരം മുതൽ പത്താംതരം വരെ ഒരു യൂണിറ്റാക്കി പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകരെയും, പ്രൈമറി തലത്തില്‍ ഗ്രാജ്വേറ്റ് അധ്യാപകരെയും ക്ലാസ് കൈകാര്യം ചെയ്യാൻ നിയമിക്കുന്നത് കുട്ടികൾക്ക് ഗുണകരമാകുമെന്ന നിലപാടാണ് ഇടതുപക്ഷ വിദ്യാഭ്യാസ വിദഗ്ധർക്കുള്ളത്. ഖാദർ കമ്മീഷൻ റിപ്പോർട്ടിന്‍റെ ആദ്യഭാഗം മാത്രമാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്.
