
കൊച്ചി: ചിത്രത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം സംവിധായകനും സംഘവും ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെകണ്ടു. രാമലീലയുടെ വിജയവാര്‍ത്തയറിഞ്ഞ് നടന്‍ ദിലീപ് വികാരധീനനായി പൊട്ടിക്കരഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ ജീവിതത്തില്‍ കഴിഞ്ഞ നാളുകളില്‍ സംഭവിച്ച പലതിനെയും ഓര്‍മിപ്പിക്കുന്നതായിരുന്നു രാമലീലയിലെ പല രംഗങ്ങളും. ഓട്ടോറിക്ഷയില്‍ പോലീസുകാര്‍ക്കു നടുവിലിരുന്നു യാത്രചെയ്യുന്നതും ഈറനുടുത്തു ബലിതര്‍പ്പണം നടത്തുന്നതുമൊക്കെ നേരിട്ടു കണ്ടതുപോലെ സീക്രീനിലും. സംവിധായകന്‍ അരുണ്‍ ഗോപി, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ് എന്നിവരാണ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിതത്തില്‍ ദിലീപ് നേരിട്ടതിനു സമാനമായ അറസ്റ്റും സംഭവവികാസങ്ങളും രാമലീലയിലും നായകന്‍ നേരിടുന്നുണ്ട്. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പോലീസ് എന്ന ഡയലോഗ് വലിയ കൈയ്യടി നേടി. കുറ്റവാളി കൃത്യം നിര്‍വഹിച്ചത് കൃത്യമായി അറിയാന്‍ മലയാളരമ യിലേക്ക് വിളിച്ചാല്‍ മതിയെന്ന ഡയലോഗും ഫാന്‍സുകാര്‍ ആവേശത്തോടെ സ്വീകരിച്ചു. കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യുന്ന കമ്യൂണിസ്റ്റുകാരനായ മകന്റെ കഥയാണ് രാമലീല. പാര്‍ട്ടി നേതാവിന്റെ തെറ്റായ നിലപാടിനെ ചോദ്യം ചെയ്തതിന് പുറത്തുപോകേണ്ടി വന്ന സഖാവ് രാമനുണ്ണിയെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
പ്രതിപക്ഷത്ത് രാഷ്ട്രീയ അഭയം തേടിയപ്പോഴും മനസില്‍ ചുവപ്പിനെ പ്രണയിച്ച രാഷ്ട്രീയ നേതാവാണ് നായകന്‍. കമ്യൂണിസ്റ്റുകാരിയായ അമ്മയ്‌ക്കെതിരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു. അച്ഛനെ കൊന്നവനോടുള്ള പക വീട്ടി അമ്മയുടെ ലാല്‍സലാം ഏറ്റുവാങ്ങുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. രാഷ്ട്രീയത്തിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ത്തന്നെ കമ്യൂണിസ്റ്റ് ആശയത്തെ സിനിമ തള്ളിപ്പറയുന്നില്ല.
