
വയനാട്ടിൽ അഞ്ചാം ക്ലാസ്സുകാരി ഷെഹ്‌ല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപക സമൂഹത്തെ അടച്ചാ ക്ഷേപിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എഴുത്തുകാരന്‍ റഫീഖ് അഹമ്മദ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റഫീഖ് അഹമ്മദ് പ്രതികരിച്ചത്.

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം:
മോബ് ലിഞ്ചിങ്ങിന്‍റെ ഓൺലൈൻ രീതിയാണ് സമൂഹ മാധ്യമങ്ങൾ പിൻതുടരുന്നത്. ഞാനൊരു അധ്യാപകനല്ല. വർഗബോധമല്ല ഇതെഴുതാൻ കാരണം. പക്ഷെ ഒരു പാട് നല്ല അധ്യാപകരെ എനിക്കറിയാം. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകർക്കരുത്. മുന്നിലെത്തുന്ന രോഗികളെ എ. ടി. എം കൗണ്ടർ ആയി കാണുന്ന ഡോക്ടർമാരും വായ്പ അനുവദിച്ചു കിട്ടാൻ വരുന്ന നിസ്സഹായനെ കറവപ്പശുവായി കാണുന്ന ബാങ്കറും ന്യായമായ കാര്യങ്ങൾ നടത്തിക്കിട്ടാൻ വരുന്ന സാധാരണക്കാരന് എങ്ങനെ അതൊക്കെ നിഷേധിക്കാം എന്ന് ആലോചിക്കുന്ന, ഓരോ മനുഷ്യജീവിതത്തെയും ചുവപ്പുനാട കൊണ്ട് കെട്ടി വരിയാവുന്ന ഫയലുകൾ മാത്രമായി കാണുന്ന സാറന്മാരും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരനും നമ്മുടെ സമൂഹത്തിലുണ്ട്.
പക്ഷെ അങ്ങനെയുള്ളവർ മാത്രമേ ഉള്ളു എങ്കിൽ നമ്മൾ എന്നേ പ്രളയത്തിൽ മുങ്ങിപ്പോയേനെ. മിതത്വം പാലിക്കുക. ആത്മപരിശോധന നടത്തുകയും ചെയ്യുക. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്‍റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്.
https://www.facebook.com/rafeeq.ahamed.587/posts/10218294438765496
