
സുനന്ദ പുഷ്കർ കേസിൽ ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ശനിയാഴ്ച പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഉന്നയിച്ചത്. കേസിൽ ആരോപണ വിധേയനായ കോൺഗ്രസ് എം. പി ശശി തരൂരും പാകിസ്താനി മാധ്യമപ്രവർത്തക മെഹർ തരാറും ദുബായിയില്‍ മൂന്നുരാത്രികള്‍ ഒരുമിച്ച് ചിലവിട്ടിരുന്നെന്നും ഇവരുടെ ബന്ധം അറിഞ്ഞ സുനന്ദ പുഷ്‌കര്‍ അസ്വസ്ഥയായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയില്‍ വാദത്തിനിടെ ചൂണ്ടിക്കാണിച്ചു.
സുനന്ദയുടെ സുഹൃത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ പുതിയ ആരോപണമുന്നയിച്ചത്.
സുനന്ദയുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ നളിനി സിങിന്‍റെ മൊഴിയാണ് അതുല്‍ കോടതിയില്‍ വായിച്ചത്. തനിക്ക് സുനന്ദയെ മൂന്നു നാലു വര്‍ഷമായി അറിയാമായിരുന്നു. ഒരുവര്‍ഷമായി സ്വകാര്യജീവിതത്തിലെ കാര്യങ്ങള്‍ സുനന്ദ തന്നോട് പങ്കുവെക്കാന്‍ ആരംഭിച്ചിരുന്നു. സുനന്ദയുടെ തരൂരുമായുള്ള ബന്ധത്തിന്‍റെ അവസ്ഥയെ കുറിച്ച് അവര്‍ തുറന്നു പറയുമായിരുന്നു. തരൂരും മെഹര്‍ തരാറും മൂന്നുരാത്രി ഒരുമിച്ച് കഴിഞ്ഞെന്നും തന്നോടു പറഞ്ഞിരുന്നു.

2014 ജനുവരി 17നാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ ലീലാ പാലസിലെ മുറിയില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുതലേന്ന് സുനന്ദ ഫോണില്‍ വിളിച്ചിരുന്നു. തരൂരും മെഹറും പ്രണയാര്‍ദ്രമായ സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നെന്നു പറഞ്ഞുകരഞ്ഞു. പൊതുതെരഞ്ഞെടുപ്പിനു ശേഷം തരൂര്‍ സുനന്ദയില്‍നിന്ന് വിവാഹമോചനം നേടിയേക്കും എന്നായിരുന്നു വിവരം. ഈ തീരുമാനത്തിന് തരൂരിന്‍റെ കുടുംബത്തിന്‍റെ പിന്തുണയുമുണ്ടായിരുന്നു’- നളിനിയുടെ മൊഴിയില്‍ പറയുന്നതിങ്ങനെ.
ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലെ വാദത്തിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യങ്ങളില്‍ വാദം നിരത്തിയത്.സുനന്ദയുടെയും തരൂരിന്‍റെയും മൂന്നാമത്തെ വിവാഹമായിരുന്നു ഇതെന്നും മാനസികപീഡനമാണ് സുനന്ദയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉയര്‍ത്തുന്ന വാദം.
