ശബരിമല: ഭരണഘടനാ ബെഞ്ചിന് മുന്‍പില്‍ വാദം തുടങ്ങി; പുന: പരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ല

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല: ഭരണഘടനാ ബെഞ്ചിന് മുന്‍പില്‍ വാദം തുടങ്ങി; പുന: പരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ല

ശബരിമല യുവതീപ്രവേശനത്തില്‍ പുന: പരിശോധന ഹര്‍ജികള്‍ കേള്‍ക്കില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പില്‍ വാദം തുടങ്ങി. അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങളില്‍ മാത്രമേ ഇപ്പോള്‍ വാദം നടക്കുന്നുള്ളൂ. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴ് ചോദ്യങ്ങളിലാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നത്.

കേന്ദ്രത്തിനായി സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന് യുവതി പ്രവേശനത്തിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോയെന്ന് പരിശോധിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഹിന്ദു എന്നതിന്‍റെ നിര്‍വചനം, ഭരണഘടനാ ധാര്‍മികത, ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാകുമോ ഉള്‍പ്പെടെ ഏഴ് ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഒമ്പതംഗ ബെഞ്ചിന്‍റെ ലക്ഷ്യം.

ശബരിമല യുവതി പ്രവേശനം, മുസ്ലീം സ്ത്രീകളും പള്ളി പ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍ ചേലാകര്‍മം, പാര്‍സി സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് ഒമ്പതംഗ ബെഞ്ചിന്‍റെ വിധിക്ക് ശേഷമാകും. ഏതൊക്കെ വിഷയങ്ങളില്‍ വാദം വേണമെന്ന് തീരുമാനിക്കാന്‍ ജനുവരി 17ന് യോഗം ചേരും. കൂടുതല്‍ പേര്‍ ഒരേ വിഷയം വാദിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രീംകോടതി. ആരൊക്കെ വാദിക്കണമെന്നും യോഗത്തില്‍ തീരുമാനിക്കണം. യോഗം ഏകോപിപ്പിക്കാന്‍ 4 മുതിര്‍ന്ന അഭിഭാഷകര്‍ക്ക് ചുമതല നല്‍കും.

0Shares