
തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്ക് തിരിച്ച ബിന്ദു അമ്മിണിക്ക് നേരെ കൊച്ചിയില്‍ മുളകുപൊടി പ്രയോഗം. ശബരിമലയിലേക്ക് തിരിക്കും മുന്‍പേ പോലീസ് സംരക്ഷണം തേടാനായി തൃപ്തിയും സംഘവും കൊച്ചിയില്‍ എത്തിയപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം.
കമ്മീഷണര്‍ ഓഫീസില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ ബിന്ദു അമ്മിണിക്ക് നേരെ ഒരാള്‍ മുളക് പൊടി എറിഞ്ഞു. മുഖത്തു മുളക് പൊടി വീണപ്പോള്‍ ബിന്ദു അമ്മിണി പ്രതികരിച്ചിട്ടും സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെടാന്‍ തയാറായില്ല.മുളകുപൊടി എറിഞ്ഞ ആളെ അറസ്റ്റ് ചെയ്യാന്‍ ബിന്ദു അമ്മിണി ആവശ്യപ്പെട്ടപ്പോള്‍ പോലും നിസംഗമായ സമീപനമാണ് പോലീസ് പുലര്‍ത്തിയത്.

ബി.ജെ.പി നേതാവ് രാജഗോപാലും എ.എച്ച് .പി നേതാവ് പ്രതീഷ് വിശ്വനാഥും അടക്കമുള്ളവര്‍ സംഭവ സ്ഥലത്തുണ്ടായിരുന്നു. രാജഗോപാല്‍ സംയമനത്തോടെ പ്രതികരിച്ചപ്പോള്‍ പ്രതീഷ് വിശ്വനാഥ് ബിന്ദു അമ്മിണിയോട് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്.
എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവോരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി.
