കൊച്ചി: ശബരിമലയിലും പരിസരത്തും ഓരോ ദിവസവും ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് കുമിഞ്ഞുകൂടുന്നത്. ഇതേ തുടര്‍ന്ന് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. അടുത്ത മണ്ഡലകാലം മുതല്‍ മുതല്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉത്തരവ്. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിരദേശിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനെത്തുന്ന ഭക്തരെ മുന്നില്‍ കണ്ടാണിത്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെതാണ് നിര്‍ണായക ഉത്തരവ്.
ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പൂജ വസ്തുക്കള്‍ പൂര്‍ണമായും നിരോധിച്ചു. തന്ത്രി നിക്ഷ്‌കര്‍ഷിക്കുന്ന സാധനങ്ങളെ പാടുള്ളൂ. നെയ് നിറച്ച നാളികേരം വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞള്‍ പൊടി, അരി, ശര്‍ക്കര, അവില്‍, മലര്‍ എന്നിവയാണവ. ഇതര സംസ്ഥാനങ്ങളിലെ ഭക്തര്‍ക്കും ഇക്കാര്യത്തില്‍ അറിയിപ്പ് നല്‍കും. സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സര്‍ക്കാര്‍ പ്രതിനിധി യോഗത്തില്‍ ഇക്കാര്യം അറിയിക്കും എന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതും പറയുന്ന റിപ്പോര്‍ട്ട് ശരിവച്ചാണ് ഹൈക്കോടതി നിര്‍ണായക തീരുമാനമെടുത്തത്.
ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം; ഹൈക്കോടതിയുടെ തീരുമാനത്തിന് കാരണമിതാണ്