
കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ക്ക് മമതാ ബാനർജി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബര്‍ ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്‍ മുഹ്‌റം ആഘോഷിക്കുന്നത്. രണ്ട് ആഘോഷങ്ങളും ഒരേ സമയം നടക്കുന്നത് മുതലെടുത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ മതവും നമ്മുടേതാണ്. എന്നാല്‍ മുഹ്‌റം ചടങ്ങുകള്‍ക്കിടയില്‍ നിമഞ്ജന ഘോഷയാത്ര കടന്നു പോവുന്നത് സംഘര്‍ഷ സാധ്യത സൃഷ്ടിക്കുമെന്നും അത് എല്ലാവരേയും ബാധിക്കുമെന്നും മമത പറഞ്ഞു.

അതിനാൽ, ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും മമത വ്യക്തമാക്കി. ഇതിനെതിരെ എതിർപ്പുമായി ബി. ജെ. പി എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് താലിബാന്‍ നിയമങ്ങള്‍ നടപ്പിലാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ബി. ജെ. പി ബംഗാള്‍ നേതാവ് ദിലീപ് ഘോഷ് പ്രതികരിച്ചു.
