വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടന്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ നടന്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തെന്ന കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. രണ്ട് ആഡംബര വാഹനങ്ങള്‍ സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കി പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം. എന്നാല്‍ ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന് നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചതിനും വിശദീകരണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വ്യാജവിലാസം ഉണ്ടാക്കിയാണ് ഇതു ചെയ്തതെന്നു കണ്ടെത്തി മോട്ടോര്‍ വാഹനവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണു കേസ്. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലും ഒരുലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ പേരിലാണ് പുതുച്ചേരിയില്‍ അമലാപോള്‍ രേഖയുണ്ടാക്കിയിരിക്കുന്നത്. പുതുച്ചേരിയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് അമല ക്രൈംബ്രാഞ്ചിനെ അറിയിച്ചിരിക്കുന്നത്. അതേസമയം നികുതി വെട്ടിക്കുറക്കാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. സമാനമായക്കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് അറസ്റ്റു രേഖപ്പെടുത്തിയശേഷം വിട്ടയച്ചിരുന്നു. വെട്ടിപ്പു നടത്തിയതു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞമാസം 17.68 ലക്ഷം രൂപ ഫഹദ് നികുതി അടച്ചിരുന്നു.

0Shares