ബെംഗ്ലൂരു: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീരപ്പന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് പ്രതികരിച്ച് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി. വീരപ്പനെ വധിക്കാന്‍ മഅ്ദനി തമിഴ് നാട് പോലീസിനെ സഹായിച്ചെന്ന മുന്‍ തമിഴ് നാട് ഡി.ജി.പി നടരാജിന്റെ പ്രസ്താനവനയെ തള്ളിയാണ് മഅ്ദനി രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വലതുകാല്‍ ബോംബ് വെച്ച് തകര്‍ത്ത ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കിയ ആളാണ് താന്‍. വ്യക്തിപരമായി ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാളെ കൊല്ലുന്നതിന് ഏതെങ്കിലും നിലയില്‍ സഹായിക്കേണ്ട ഒരു കാര്യവുമില്ലല്ലോ എന്നും മഅ്ദനി ചോദിക്കുന്നു. പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതിനും പുതിയ കുരുക്കുകള്‍ തീക്കുന്നതിനുമുള്ള ചിലരുടെ കുതന്ത്രങ്ങളാണ് തന്റെ പേരില്‍ വരുന്ന ‘വെളിപ്പെടുത്തലുകള്‍’ എന്ന് സംശയിക്കുന്നതായി അദ്ധേഹം പറയുന്നു.

ഭരണകൂടത്തിന്റെ അക്രമങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകമായിട്ടാണ് നല്ലൊരു പങ്ക് തമിഴരും വീരപ്പനെ കണ്ടിരുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വീരപ്പനെക്കാളും ”വലിയ ശത്രു”വായിട്ട് എന്നെ കൈകാര്യം ചെയ്തിരുന്ന ജയലളിതയുടെ പോലീസിന്റെ ഭാഗത്ത് നിന്നും ഒരു സൂചിത്തുമ്പിന്റെ അളവ് സഹായം പോലും എന്റെ ജയില്‍വാസകാലഘട്ടത്തില്‍ എനിക്ക് ലഭിച്ചിട്ടുമില്ല. കൃത്രിമക്കാല്‍ മാറ്റിവയ്ക്കാന്‍ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയില്‍ താന്‍ സമര്‍പ്പിച്ച പെറ്റീഷനെ എതിര്‍ത്തില്ല എന്ന കാരണത്താല്‍ അന്നത്തെ ഹോം സെക്രട്ടറിയെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാന്‍ തന്റെ അടുത്തേക്ക് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് ‘വങ്കത്ത’മാണെന്നും മഅ്ദനി കൂട്ടിചേര്‍ത്തു.