കൊച്ചി: വീടുകുത്തിത്തുറന്ന് വന്‍ കവര്‍ച്ച ചെയ്യപ്പെടുന്ന സംഭവം എറണാകുളം ജില്ലയെ ഭീതിയിലാഴ്ത്തുന്നു. ആലുവ മഹിളാലയം കവലയിലെ പടിഞ്ഞാറേപ്പറമ്പില്‍ അബ്ദുല്ലയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം മോഷണം പോയത് 100 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയുമാണ്. വിവാഹ ആവശ്യത്തിനായി ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മമ്പുറം സന്ദര്‍ശനത്തിന് പോയ അബ്ദുള്ളയും കുടുംബവും ഞായറാഴ്ച രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീട് കുത്തിത്തുറക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ വീടിന്റെ പരിസരത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആലുവ എസ്.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
എറണാകുളം ജില്ലയില്‍ അടുത്തിടെ നടന്ന കവര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കുന്നതിനിടെയാണ് വീണ്ടും വീട് കുത്തിക്കുറന്ന് കവര്‍ച്ച എന്നതും പോലീസിനെ ഏറെ തലവേദനയുണ്ടാകുന്നു. നേരത്തെ തൃപ്പൂണിത്തുറയിലെ രണ്ട് വീടുകളില്‍ വന്‍ കവര്‍ച്ച നടന്നിരുന്നു. വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷമാണ് സ്വര്‍ണവും പണവും കവര്‍ന്നത്. കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരെ ഡല്‍ഹിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലുവര്‍ഷം മുമ്പ് ആലുവ നഗരത്തെ ഞെട്ടിച്ചുകൊണ്ട് 300 പവന്‍ മോഷണം പോയ സംഭവം ഉണ്ടായിട്ടുണ്ട്. 2014 ഫെബ്രുവരി ഒന്നിനാണ് പുളിഞ്ചോട് കട്ടക്കയത്ത് പൈജാസ് ഇബ്രാഹിമിന്റെ വീട്ടില്‍ നിന്ന് 300 പവന്റെ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും റോളക്‌സ് വാച്ചും എല്‍.സി.ഡി ടിവിയും അടക്കം 85 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണംപോയത്. ഇത്തരം മോഷണം തുടര്‍ക്കഥയാകുമ്പോള്‍ നാട്ടുകാരാണ് ഭീതിയിലാകുന്നത്.
വീട്ടുകാര്‍ സ്ഥലത്തില്ലന്ന് ഉറപ്പിച്ച ശേഷമാണവര്‍ വീട് കുത്തിത്തുറന്നത്; മോഷണം പോയത് ബാങ്ക് ലോക്കറില്‍നിന്ന് എടുത്ത് വീട്ടില്‍ സൂക്ഷിച്ച 100 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും