പട്‌ന(ബീഹാർ): ലാലുപ്രസാദ് യാദവിൻ്റെ മകനും ബിഹാർ എം.എൽ.എ.യുമായ തേജ് പ്രതാപ് യാദവ് കുടുംബ വഴക്കിനെ തുടർന്ന് വീട് വിട്ടിറങ്ങി. ആറുമാസം മുമ്പ് വിവാഹിതനായ അദ്ദേഹം വിവാഹ മോചനം ആവശ്യപെടുന്നതായാണ് വിവരം. ഇതിൻ്റെ ഭാഗമായി ജയിലിലുള്ള അച്ഛൻ ലാലുവിനെ കണ്ട് വിവാഹമോചന ആവശ്യം അവതരിപ്പിച്ചെതയാണ് പറയുന്നത്. കാലിത്തീറ്റ കുംഭകോണക്കേസിൽ റാഞ്ചിയിലെ ജയിലിലുള്ള ലാലുപ്രസാദ് യാദവ് മകൻ്റെ ആവശ്യത്തിന് സമ്മതം മൂളാത്തതും തേജ് പ്രതാപിനെ ചൊടുപ്പിച്ചു. മകൻ്റെ ആവശ്യം കേട്ട് മാനസിക സമ്മർദം കൂടിയ ലാലുവിൻ്റെ ആരോഗ്യനിലയിൽ കുഴപ്പമുണ്ടായതായി ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു.
വീട്ടുകാരോട് പിണങ്ങി ഒരാഴ്ചമുമ്പാണ് തേജ് പ്രതാപ് വീടുവിട്ടിറങ്ങിയത്. ഒരാഴ്ച്ച ഹരിദ്വാറിൽ കഴിഞ്ഞുകൂടിയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് അച്ഛൻ ലാലുപ്രസാദ് യാദവിനെകണ്ട് വിഷയം അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും അനുകൂല മറുപടി ലഭിക്കാത്തതിനാൽ ഇനി വീട്ടിലേക്കില്ലന്ന വാശിയിലാണ് എം.എൽ.എ കൂടിയായ തേജ് പ്രതാപ്. വീട്ടുകാരോട് വഴക്കിട്ട തേജ് ക്ഷേത്രദർശനം നടത്തുന്നുണ്ടെങ്കിലും വീട്ടുകാർക്ക് നാണക്കേടുണ്ടാക്കുന്ന വിധം പെരുമാറുന്നു എന്നും പറയപ്പെടുന്നു. തലയിൽ മയിൽപ്പീലിചൂടി ഷർട്ടിടാതെ ഓടക്കുഴലൂതി നടക്കുന്നത് കാണുന്നതായി വീട്ടുകാരോട് പലരും വിളിച്ച് പറയുന്നു. അമ്മ റാബ്രി ദേവിയെ ഫോണിൽ പോലും വിളിക്കാറില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടുകാർ വിവാഹമോചനത്തിന് സമ്മതിക്കുന്നതുവരെ മടങ്ങില്ലെന്ന് തേജ് പറഞ്ഞതായി അടുത്ത കുടുംബക്കാർ പറയുന്നു. കുടുംബക്കാരിൽ ചിലരെ വല്ലപ്പോഴും വിളിക്കാറുണ്ടെന്നാണ് അവർ പറയുന്നത്.