വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുടെ പടയൊരുക്കം; പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യനെന്നു നടിക്കുന്നു’

  • Post category:news
  • Reading time:3 mins read
You are currently viewing വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുടെ പടയൊരുക്കം; പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യനെന്നു നടിക്കുന്നു’

തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്‍ വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ രംഗത്ത്. ബില്ലുമായി ബന്ധപെട്ട് പാര്‍ട്ടിയിലും യു.ഡി.എഫിലും നടന്ന ചര്‍ച്ചകളില്‍ അഭിപ്രായം പറയാതെ സഭയില്‍ ബില്ലിനെതിരെ ബല്‍റാം രംഗത്തു വന്നതാണ് പ്രകോപനത്തിന് കാരണം. സുപ്രീംകോടതി ബില്‍ ചവറ്റുകൊട്ടയില്‍ തള്ളിയപ്പോള്‍ പൊതുസമൂഹത്തിന്‍റെ കൈയ്യടി വാങ്ങിയ ബല്‍റാം പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കിയെന്നാണ് കെ.എസ് ശബരീനാഥും, റോജി എം.ജോണും ആരോപിക്കുന്നത്.

ഒരു രാത്രികൊണ്ട് യു.ഡി.എഫ് എടുത്ത തീരുമാനമല്ലെന്നും മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌യു.ഡി.എഫ് പലവട്ടം ചർച്ചചെയ്തതാണെന്നും ശബരിനാഥന്‍ പറയുന്നു.എന്നാല്‍ അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നും അദ്ദേഹം ഒാര്‍മപ്പെടുത്തുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ശബരീനാഥന്‍ നിലപാട് വ്യക്തമാക്കിയത്.

മാനുഷിക പരിഗണന നൽകികൊണ്ട് യു.ഡി.എഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നുവെന്നും റോജി എം ജോൺ ചോദിക്കുന്നു. വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തിൽപാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യൻ’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദർശ രാഷ്ട്രീയത്തോട് ‘ അശേഷം താൽപര്യമില്ലെന്നും ബൽറാമിനെ ലക്ഷ്യമിട്ട് റോജി എം ജോൺ കുറിക്കുന്നു. ‘ലൈക്’ കൾക്കും, കയ്യടിക്കും വേണ്ടി ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണെന്ന ഒളിയമ്പോടെയാണ് ഫെയ്സ്ബുക്ക് കുറിപ്പ് റോജി എം. ജോൺ അവസാനിപ്പിക്കുന്നത്.

ശബരീനാഥന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം;

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു കൈകോർക്കുന്ന അവസരങ്ങൾ ചുരുക്കമാണ് . എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കുന്ന അവസരത്തിൽ ഞാൻ അടക്കമുള്ള സാമാജികർ ഒരുമിച്ചുനിന്ന് എസ്ബിടിയുടെ നിലനിൽപ്പിനുവേണ്ടി പോരാടിയത് ഈ അവസരത്തിൽ ഓർക്കുന്നു.

കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഓർഡിനൻസ് എന്നൊരു ഉപാധി ഭരണപക്ഷം അവതരിപ്പിച്ചപ്പോൾ ഭരണപക്ഷത്തിന് പ്രഹരം ഏല്പിക്കാൻ പറ്റിയ ഒരു അവസരമായിക്കണ്ട് “attack” ചെയ്തു എതിർക്കാൻ പ്രതിപക്ഷത്തിന് യാതൊരു ബുദ്ധിമുട്ടുംമുണ്ടായിരുന്നില്ല. കൈയ്യടിവാങ്ങുവാനും ഇതായിരുന്നു എളുപ്പം. അതിനുപകരം “വിദ്യാർത്ഥികളുടെ ഭാവി” എന്നൊരു പൊതുമാനദണ്ഡമാണ് വ്യക്‌തിപരമായ അഭിപ്രായവ്യതാസങ്ങൾ പലർക്കുമുണ്ടായിട്ടും പ്രതിപക്ഷം ഈ വിഷയത്തിൽ സ്വീകരിച്ചത്.ഈ വിഷയത്തിൽ കോടതിയുടെ പ്രഹരം ഏൽക്കേണ്ടി വരും എന്നൊരു സംശയം നിലനിൽക്കെതന്നെ പ്രതിപക്ഷം ഈ ബില്ലിനെ പിന്തുണച്ചു. നമ്മൾ ഭയന്നതുപോലെ ഇന്നലെ കോടതി ഉത്തരവ് സർക്കാർ നിലപാടിനെതിരായി.

ഇത് ഒരു രാത്രികൊണ്ട് യുഡിഎഫ് എടുത്ത തീരുമാനമല്ല, മറിച്ചു പ്രതിപക്ഷത്തിനകത്തും പാർട്ടിയിലും നിയമസഭസമ്മേളത്തിനിടയിലും ഈ ബില്ല്‌യുഡിഎഫ് പലവട്ടം ചർച്ചചെയ്തു. അന്ന് ഇതിനെ ഒരു തരി പോലും എതിർക്കാതെ, ചർച്ചയിൽ ഒരു വാക്കുപോലും രേഖപ്പെടുത്താതെ രാവിലെ നിയമസഭയിൽ വന്നു ആരോടും ചർച്ചചെയ്യാതെ സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നത് ആർക്കും ഭൂഷണമല്ല.

കേരള നിയമസഭയിലെ പരിണിത പ്രജ്ഞരും പുതുമുഖങ്ങളും അടങ്ങുന്ന 140 എംഎല്‍എമാർ എല്ലാവരും തന്നെ വ്യക്തമായ അഭിപ്രായമുള്ളവരാണ്. കണ്ണൂർ കരുണ മെഡിക്കൽ കോളേജ് വിഷയത്തിൽ ഒരു നിലപാട് ഒരുമിച്ചു നമ്മൾ എടുത്തു;ഈ നിലപാട് തെറ്റാണെന്നു കോടതി പറഞ്ഞതും നമ്മൾ അംഗീകരിക്കുന്നു. കോടതി വിധി മനസിലാക്കികൊണ്ട് എന്തുകൊണ്ട് ഈ നിലപാടെടുത്തു എന്ന് വ്യക്തമാക്കുന്നതാണ് എന്റെ എളിയ അഭിപ്രായത്തിൽ ശരി. അല്ലാതെ ഇത്രയും കാലം ഇതിനെതിരെ ശബ്ദം ഉയർത്താതെ അവസാന ദിവസം ബോട്ടിൽ നിന്ന് ചാടുന്നതല്ല ഹീറോയിസം.

PS: യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനത്തിനൊടുവിൽ പാർട്ടിയ്ക്ക് ക്ഷീണമുണ്ടാകുമ്പോൾ വീണ്ടും കല്ലെറിയാൻ ഞാനില്ല. അതുകൊണ്ട് ട്രോളുകൾക്കു സ്വാഗതം. ഞാൻ ഏതായാലും കൈയ്യടിവാങ്ങാൻ ഉദ്ദേശിക്കുന്നില്ല.

റോജി.എം ജോണിന്‍റെ കുറിപ്പ് വായിക്കാം…

കരുണ – കണ്ണൂർ മെഡിക്കൽ കോളേജ് വിഷയങ്ങൾ ഇന്നലെ ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. കഴിഞ്ഞ 9 മാസത്തോളമായി ഓർഡിനൻസായും, ബില്ല് ആയും കേരളത്തിൽ നിലനിന്ന വിഷയമാണ്. അതിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാടിന്റെ ഉത്തരവാദിത്വം ഇന്ന് ക്രമപ്രശ്നം ഉന്നയിക്കുന്നവർക്കും, വിയോജനവും പ്രതിഷേധവും രേഖപ്പെടുത്തുന്നവർക്കും, ഞാനടക്കമുള്ള എല്ലാ ജനപ്രതിനിധികൾക്കും, നേതാക്കാൻമാർക്കും ഉണ്ട്. ഇന്ന് വിയോജനം രേഖപ്പെടുത്തുന്ന ആരെങ്കിലും ഈ കാലയളവിൽ ഏതെങ്കിലും പാർട്ടി വേദികളിലൊ പാർലമെന്ററി പാർട്ടിയിലൊ വിഷയം ഉന്നയിച്ചിരുന്നോ? ബില്ല് ചർച്ചക്കെടുത്ത ദിവസം രാവിലെയും UDF MLA മാർ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് ചേർന്നിരുന്നു. ഈ വിഷയം അപ്പോഴും ഉന്നയിക്കുവാൻ ഇപ്പോൾ ആദർശം പറയുന്ന ആരും തയ്യാറായില്ല. സ്വന്തം അഭിപ്രായം ബന്ധപ്പെട്ട തലങ്ങളിൽ ഉന്നയിച്ചാൽ ‘കടക്ക് പുറത്ത് ‘ എന്ന് പറയുകയൊ ‘Capital Punishment’ നടപ്പിലാക്കുകയൊ ചെയ്യുന്ന നേതൃത്വമല്ല കോൺഗ്രസിനും യു ഡി എഎഫിനും ഉള്ളത്.

മാനുഷിക പരിഗണന നൽകികൊണ്ട് യു. ഡി. എ ഫ് നേതൃത്യം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോൾ എതിർക്കുന്ന മാന്യൻമാർ ഇത്രയും കാലം ഏത് സമാധിയിൽ ആയിരുന്നു? വിഷയത്തെക്കുറിച്ച് ഉചിതമായ സമയത്ത് പ്രതികരിക്കാതെ, ഉത്തരവാദിത്തപ്പെട്ട വേദികളിൽ ഉന്നയിച്ച് ചർച്ച ചെയ്യാതെ ‘അവസരം’ നോക്കി പൊതു സമൂഹത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യൻ’, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാർക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ‘ആദർശ രാഷ്ട്രീയത്തോട് ‘ അശേഷം താൽപര്യമില്ല എന്ന് മാത്രം പറയട്ടെ.

‘ലൈക്’ കൾക്കും, കയ്യടിക്കും വേണ്ടി ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനില്ല. പാർട്ടി തീരുമാനത്തെ ജനം വിമർശിക്കുമ്പോൾ അത് ഏറ്റെടുക്കാനും തയ്യാറാണ്.

0Shares