
കൊച്ചി: പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകത്തില്‍ രാജ്യമാകെ പ്രതിഷേധം പടരുമ്പോള്‍ അതിനെല്ലാം ഒരു വിലയും കല്‍പ്പിക്കാതെ ഹിന്ദു ഐക്യവേദി നേതാവ് ശശികല. ആയുസിന് വേണ്ടി മൃത്യുഞ്ജയ ഹോമം കഴിച്ചോളൂ. ഇല്ലെങ്കിൽ ഗൗരിമാരുടെ ഗതിവരുമെന്നാണ് ശശികല പ്രസംഗിച്ചത്.അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ശശികല പറഞ്ഞു. പറവൂരിൽ പൊതുയോഗത്തിലായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയത്.

‘ഇവിടുത്തെ മതേതര വാദികളായ എഴുത്തുകാരോട് പറയാനുള്ളത്. മക്കളെ ആയുസ്സുവേണമെങ്കിൽ മൃത്യുഞ്ജയ ഹോമം നടത്തിക്കോളിൻ എപ്പഴാ എന്താ വരുകയെന്ന് പറയാൻ ഒരു പിടുത്തോം ഇല്ല. ഓർത്ത് വെക്കാൻ പറയുകയാണ്. അടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി മൃത്യുഞ്ജയഹോമം നടത്തിക്കോളു. ഇല്ലെങ്കിൽ ഗൗരിമാരുടെ അവസ്ഥവരും’എന്നായിരുന്നു ശശികല തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത്.
എഴുത്തുകാരെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എം എല്‍ എ വി ഡി സതീശന്‍ ഡി ജി പിക്ക് പരാതി നല്‍കികഴിഞ്ഞു. പ്രസംഗം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഡി. ജി പിക്ക് നിര്‍ദ്ദേശം നല്‍കി.ശശികല നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും പ്രസംഗവും പോലീസ് ശേഖരിച്ചു. ഇതിന്റെ പരിശോധന നടക്കുകയാണ്. പരിശോധിച്ച ശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. പറവൂരിൽ ഹിന്ദു ഐക്യവേദി രണ്ട് ദിവസം മുമ്പ് സംഘടിപ്പിച്ച പൊതു പരിപാടിയിലായിരുന്നു ശശികലയുടെ വിദ്വേഷ പ്രസംഗം ഉണ്ടായത്.
