
ബി.എസ്.യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ കർണാടകയിൽ നടത്തിവന്നിരുന്ന ടിപ്പു ജയന്തി റദ്ദാക്കി. ഈ വർഷം മുതൽ ടിപ്പു ജയന്തി ആഘോഷിക്കേണ്ടെന്ന് കർണാടക സാംസ്കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇന്ന് തന്നെ ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സർക്കാർ 2016 മുതലാണ് സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിച്ച് തുടങ്ങിയത്. ടിപ്പു സുൽത്താന് ആദരമർപ്പിച്ച് തുടങ്ങിയ ആഘോഷത്തിനെതിരേ ബി.ജെ.പി അടക്കമുള്ള സംഘപരിവാർ സംഘടനകളെല്ലാം രംഗത്തുവന്നിരുന്നു.
ആഘോഷത്തിന്‍റെ പേരിൽ വലിയ സംഘർഷങ്ങളും പലയിടത്തും അരങ്ങേറി. ടിപ്പു ഹിന്ദു വിരുദ്ധനായിരുന്നുവെന്നും അതിനാൽ ടിപ്പു ജയന്തി ആഘോഷിക്കാൻ പാടില്ലെന്നുമായിരുന്നു സംഘപരിവാർ സംഘടനകളുടെ അവകാശവാദം.
