
വരനെ വരവേല്‍ക്കുന്നതിനെ ചൊല്ലി വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഒടുവിൽ കയ്യാങ്കളിയിലെത്തി. ഏറ്റമുട്ടലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ പ്രദേശവാസിയായ അജയന്‍റെയും ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ ഇന്ദ്രജയുടേയും വിവാഹസൽക്കാരത്തിനിടെയായിരുന്നു സംഭവം. വിവാഹ ദിവസം തന്നെയായിരുന്നു സത്കാരവും.

ഗ്രാമത്തിലൂടെയുള്ള വരന്‍റെ വിവാഹ വരവേല്‍പ്പിന്‍റെ പേരിലായിരുന്നു തര്‍ക്കം ഉടലെടുത്തത്. ബഹളം രൂക്ഷമായതോടെ ഉന്തും തള്ളലിലേക്ക് അവസാനിക്കുകയായിരുന്നു. ബഹളത്തിനിടെ മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കോഡാഡ് റൂറല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവറാം റെഡ്ഡിയാണ് പരുക്കേറ്റവരെ അടുത്തുള്ള പ്രദേശിക ആശുപത്രിയില്‍ എത്തിച്ചത്. ഇരുവീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
