വിവാഹം സ്വര്‍ഗത്തിലല്ല; 14 ആങ്ങളമാരുടെ സാന്നിദ്ധ്യത്തില്‍ ഭൂമിയില്‍ നടന്നു; കേള്‍ക്കാന്‍ കൗതുകമുള്ള ഈ വാര്‍ത്ത മണ്ണാര്‍ക്കാട് നിന്നാണ്

  • Post category:news
  • Reading time:2 mins read
You are currently viewing വിവാഹം സ്വര്‍ഗത്തിലല്ല; 14 ആങ്ങളമാരുടെ സാന്നിദ്ധ്യത്തില്‍ ഭൂമിയില്‍ നടന്നു; കേള്‍ക്കാന്‍ കൗതുകമുള്ള ഈ വാര്‍ത്ത മണ്ണാര്‍ക്കാട് നിന്നാണ്

പാലക്കാട്: വിവാഹം കഴിയാതെ വീടുകളില്‍ തന്നെ അസ്തമിച്ചു പോകുന്ന അനേകം പെണ്‍കുട്ടികളുള്ള നമ്മുടെ നാട്ടില്‍ അവര്‍ക്കൊരു ആശ്രയമായി ‘ആങ്ങളമാര്‍’ കൂട്ടായ്മ എത്തിയിരിക്കുന്നു. അനവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് ഒരു പെണ്‍കുട്ടിയുടെ വിവാഹം കേരളത്തില്‍ നടക്കുന്നത്. ഇതില്‍ പ്രധാനം സാമ്പത്തികമാണ്. സാംസ്‌കാരികമായി നാം ഉയര്‍ന്നവരെന്നു പറയുന്നതിലെ പൊള്ളത്തരം വെളിവാകുന്നത് ഇവിടെയാണ്. എന്നാല്‍ സഹായിക്കാന്‍ ആളില്ല എന്ന പേടി ഇനി വേണ്ട. ആളും അര്‍ത്ഥവും ഇല്ലാതെ വിവാഹം മുടങ്ങുന്ന പെണ്‍കുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുവാന്‍ ഒരു കൂട്ടായ്മ ഉണ്ടായിരിക്കുകയാണ് ‘ആങ്ങളമാര്‍’. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആങ്ങളയുടെ കരുതലോടെ ഏറ്റെടുത്തു നടത്തുന്ന ഇവരുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വിവാഹം ഫെബ്രുവരി 11 നു മണ്ണാര്‍ക്കാട് നടന്നു. മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍പറമ്പില്‍ പരേതനായ അളകേശിന്റെയും ശാരദയുടെയും മകള്‍ പ്രിയയുടെ വിവാഹമായിരുന്നു നടന്നത്. മണ്ണാര്‍ക്കാട് സ്വദേശി കൃഷ്ണകുമാര്‍ ആയിരുന്നു വരന്‍. ആങ്ങളമാര്‍ കൂട്ടായ്മ നടത്തിയ ആദ്യത്തെ കല്യാണം. ഈ മംഗള മുഹൂര്‍ത്തത്തില്‍ പങ്കുചേരാന്‍ ദമ്പതികളുടെ കുടുംബാംഗങ്ങളും നാട്ടുകാരുമായി എണ്ണൂറോളം ആളുകള്‍ എത്തിയിരുന്നു. ആങ്ങളമാരുടെ ഫേസ്ബുക്കിലൂടെയും മെയില്‍ അഡ്രസിലൂടെയും ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും അര്‍ഹരായവരെ കണ്ടെത്തിയാല്‍ പിന്നെ ആങ്ങളമാര്‍ രംഗത്തിറങ്ങുകയായി. വിവാഹ ക്ഷണക്കത്തു തയ്യാറാക്കുക, 10 പവന്റെ ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കുക, വധുവിനും കുടുംബത്തിനും കല്യാണ വസ്ത്രങ്ങള്‍ വാങ്ങുക, കതിര്‍മണ്ഡപമൊരുക്കുക, തലേദിവസത്തെ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കുക, കല്യാണ സദ്യ ഒരുക്കുക, തുടങ്ങി സദ്യ വിളമ്പല്‍ വരെ ആങ്ങളമാരാണ് നടത്തുക. എല്ലാ ചെലവും ആങ്ങളമാര്‍ സ്വന്തം കയ്യില്‍ നിന്നും എടുക്കും. വിവാഹ ചടങ്ങിന് കൊഴുപ്പു കൂട്ടാന്‍ തലേ ദിവസവും കല്യാണദിവസവും വധുവിന്റെ വീട്ടില്‍ സംഗീത പരിപാടിയും സംഘടിപ്പിക്കും. ഒന്നിനും ഒരു കുറവും വരുത്താതെ ആങ്ങളമാര്‍ മേല്‍നോട്ടം വഹിക്കാനുണ്ടാവും. സ്വന്തം തൊഴിലിനൊപ്പം മറ്റൊരു ഭാരിച്ച ഉത്തരവാദിത്തം സന്തോഷപൂര്‍വ്വം ഏറ്റെടുത്തു അതിനായി വരുമാനത്തിന്റെ ഒരു പങ്കു മാറ്റി വയ്ക്കുന്ന ഈ 14 യുവാക്കളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്.വയനാട്ടിലും ഇടുക്കിയിലുമായി കണ്ടെത്തിയ അടുത്ത പെങ്ങന്മാരുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ആങ്ങളമാരുടെ യാത്ര. ദൈവം തങ്ങള്‍ക്ക് തന്ന സൗഭാഗ്യങ്ങള്‍ സഹജീവികളുടെ കണ്ണീരൊപ്പാന്‍ കൂടിയുള്ളതാണെന്ന ഉള്‍വിളിയാണ് ഈ ദൗത്യമേറ്റെടുക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ആങ്ങളമാരിലെ പ്രവര്‍ത്തകര്‍ പറയുന്നു. ആങ്ങളമാരുടെ സഹായം ആവശ്യമായ നിരവധി നിസഹായ മുഖങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. അങ്ങിനെയെങ്കില്‍ www.facebook.com/aanglamaar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയോ aanglamaar@gmail.com എന്ന ഈമെയില്‍ അഡ്രസിലൂടെയോ ഇവരുമായി ബന്ധപ്പെട്ടാല്‍ ആങ്ങളമാര്‍ എന്ന കൂട്ടായ്മ കേരളത്തിലെവിടെയുമുള്ള അശരണരായ പെങ്ങന്മാര്‍ക്ക് ആശ്രയമായെത്തും.

0Shares