കൊച്ചി : താരസംഘടനയായ അമ്മയുടെ നിര്‍ണായകമായ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സംഘടനയുടെ 23 ാമത് വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായുള്ള എക്സിക്യൂട്ടീവ് യോഗമാണ് കൊച്ചിയില്‍ ചേരുന്നത്. വാര്‍ഷിക പൊതുയോഗത്തിന്റെ അജണ്ട യോഗത്തില്‍ നിശ്ചയിക്കും.കൂടാതെ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവാദവും ചർച്ചചെയ്യുമെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസ് ചര്‍ച്ച ചെയ്യണമെന്നം അജണ്ടയിലെ വിഷയമായി ഉള്‍പ്പെടുത്തണം എന്നുള്ള ആവശ്യം ശക്തമായി ഉന്നയിക്കാൻ വനിതാ കൂട്ടായമയുടെ ഭാഗമായ രമ്യാ നമ്ബീശൻ മുന്നോട്ടവരുമെന്നാണ് സൂചന.
മലയാളസിനിമയിലെ വനിതാകൂട്ടായ്മയായ “വിമന്‍ ഇന്‍ സിനിമ കലക്ടീവ്” രൂപീകരിച്ച ശേഷം താരങ്ങള്‍ ഒത്തുചേരുന്ന അമ്മ യോഗം കൂടിയാണിത്. വനിതാ കൂട്ടായ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുകയും നടിയെ ആക്ഷേപിച്ച സലീം കുമാര്‍ അജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.അക്രമിക്കപ്പെട്ട നടിക്ക് പ്രതി പള്‍സര്‍സുനിയുമായി ബന്ധമുണ്ടെന്ന ദിലീപിന്റെ പ്രസ്താവനയും ചര്‍ച്ചയായേക്കും.

അക്രമണത്തിന് ഇരയായ നടിക്ക് അമ്മ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദീലീപിന്റെ പ്രസ്താവന ഗൗരവമായി സംഘടനക്ക് കാണേണ്ടിവരും. വിവാദങ്ങളില്‍ അമ്മയുടെ നിലപാട് വാര്‍ഷിക പൊതുയോഗത്തിന് ശേഷം വ്യക്തമാക്കും. വിവാദ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് അംഗങ്ങളെ വിലക്കാനും സാധ്യതയുണ്ട്. വൈകീട്ട് ഏഴ് മണിക്കാണ് യോഗം.