
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം കേരളത്തിലെത്തി. ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പ്രത്യേകസംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയത്. മൂന്നു ടീമുകളായി ദുരിത പ്രദേശം സന്ദർശിക്കുന്ന ഈ സംഘo 29 വരെ കേരളത്തിലുണ്ടാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം, പൂന്തുറ , അടിമലത്തുറ അടക്കമുള്ള തീരദേശസ്ഥലങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കുന്നുണ്ട്.

ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി സഞ്ജയ് പാണ്ഡ്യന്‍, ആഭ്യന്തര ടെക്കിനിക്കല്‍ സെക്രട്ടറി ഓം പ്രകാശും സംഘത്തിലുണ്ട്. തിരുവനന്തപുരം, കൊല്ലം മേഖലകളില്‍ ആദ്യസംഘവും, ആലപ്പുഴ എറണാകുളം ജില്ലകളില്‍ രണ്ടാമത്തെ സംഘവും സന്ദര്‍ശനം നടത്തും മൂന്നാമത്തെ സംഘം തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും സന്ദര്‍ശിക്കും. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കേന്ദ്ര സംഘം ശേഖരിക്കും എന്നാണ് റിപ്പോർട്ട്.

ചീഫ് സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വിവിധ സര്‍ക്കാര്‍ വകുപ്പുമേധാവികള്‍ എന്നിവരുമായും കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തുo. കേന്ദ്ര സംഘത്തിന് മുന്നിലേക്ക് ദുരന്തം സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. കൂടുതല്‍ ധനസഹായം വേണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് കേന്ദ്രസംഘം കേരളത്തിൽ എത്തിയിട്ടുള്ളത്.
