
പ്രമീള ഗോവിന്ദ്
ദിലീപിന് വേണ്ടി ഇപ്പോൾ പല മാധ്യമങ്ങളിലും മാനേജ്മെന്റ്, എഡിറ്റോറിയൽ ഇടപെടലുകൾ നടക്കുന്നുണ്ട്. സമ്മർദ്ദം മുകളിൽ നിന്നാണ്. ആക്രമിക്കപ്പെട്ട പെൺക്കുട്ടിയെ കുറിച്ച് നല്ല വാക്കോ അവർക്ക് പിന്തുണ നൽകുന്ന വാക്കുകളോ പുറത്ത് വരരുത് എന്നും അവർ ശഠിക്കുന്നു. വിദേശ രാജ്യങ്ങളിൽ ദിലീപിന് വേണ്ടി പോരാടാൻ മനുഷ്യാവകാശ സംഘടനകളും വാർത്താ സമ്മേളനങ്ങളും. നിർഭയ കേസിലും സൗമ്യ കേസിലും ഒക്കെ പ്രായപൂർത്തിയാകാത്ത പ്രതിക്ക് പോലും വധ ശിക്ഷയും ഷണ്ഡീകരണവും ആണ് നൽകേണ്ടത് എന്ന് വാദിച്ചവരും ഉണ്ട് ദിലീപിന്റെ അവകാശങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കാൻ. ഈ പി. ആർ വൈകാതെ കൂടുതൽ വ്യാപിക്കും.

സത്യത്തിൽ ദിലീപിനോട് ഒരു കാര്യത്തിലാണ് സഹതാപം. അഹങ്കാരം മൂത്ത് സ്വയം കുഴിച്ച കുഴി സഹായിച്ച് സഹായിച്ച് ഒടുക്കത്തെ വാരിക്കുഴിയാക്കുന്നവരാണ് പി. ആർ ഏറ്റെടുത്തിരിക്കുന്നത്. ഒരൽപ്പം കോമൺ സെൻസ് ഉള്ള ആരേല്ലും കൂടെ കൂട്ടിയാൽ ഏതെങ്കിലും കാലത്ത് വെട്ടം കണ്ടേക്കും. ഇനി ആരുടെയും പിന്തുണ വേണ്ട എന്ന് തീരുമാനിച്ച് കുറ്റം ഏറ്റ് പറഞ്ഞ് ഇപ്പോൾ കിട്ടുന്ന ശിക്ഷ വാങ്ങി അഡ്ജസ്റ്റ് ചെയ്താൽ ചിലപ്പോൾ ഒരൽപ്പം ബാക്കി വെച്ചേക്കും.
ഇത്രയും നാൾ ആസ്വദിച്ച ആധിപത്യം നഷ്ടപ്പെടുന്നതിനോട് തീരെ പൊരുത്തപ്പെടാനാവാത്ത എല്ലാ താരങ്ങളും റോളും സിനിമയുമൊക്കെ രാജാക്കൻമാരുടെ ഔദാര്യവും കനിവും ആണെന്ന് മനസ്സിലാക്കിയിട്ടുള്ള ശിങ്കിടി ടിംസും നാണവും മാനവുമില്ലാതെ പ്രചാരണങ്ങളും പ്രതിഷേധവുമായി തെരുവിൽ ഇറങ്ങും. കേരളത്തിലെ സാധാരണക്കാർ പല വിഷയങ്ങളിലും നീതി തേടി ജനകീയ പ്രതിരോധങ്ങളുമായി ഇറങ്ങിയപ്പോഴൊന്നും ഇവരെ അവിടെയെങ്ങും കണ്ടിട്ടില്ല. ഇനി അവർ ഇറങ്ങും – കുറ്റവാളിക്ക് വേണ്ടി. ഒന്നിച്ച് നിന്ന് പ്രതിരോധിക്കാൻ ജനം തന്നെ തീരുമാനിക്കണം.
