വാഷിങ്ടണ്‍: വിദേശികള്‍ക്ക് അമേരിക്കയില്‍ തൊഴിലെടുക്കുവാനുള്ള എച്ച്-1ബി വിസയെ സംബന്ധിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി മുതല്‍ എച്ച്-1ബി വിസ അനുവദിക്കാനാവില്ലെന്ന് ട്രംപ് അറിയിച്ചു.

എച്ച്-1ബി വിസ ഉപയോഗിച്ച് രാജ്യത്ത് തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം അമേരിക്കന്‍ പൗരന്‍മാരെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കും അവസാനത്തെ അമേരിക്കന്‍ പൗരനെ വരെ സംരക്ഷിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഐ.ടി മേഖലയിലടക്കം വന്‍ തിരിച്ചടിക്ക് കാരണമായേക്കാവുന്ന തീരുമാനമാണ് ഇപ്പോള്‍ ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. മെക്‌സിക്കോയില്‍ നിന്ന് വരുന്ന കുടിയേറ്റക്കാരെ കുറിച്ചും ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അതിര്‍ത്തികളിലെ ആക്രമണങ്ങള്‍ തടയുന്നതിനായുള്ള നടപടികളെടുക്കുമെന്നും അനധികൃതമായ കുടിയേറ്റം തടയുമെന്നും അതുവഴി രാജ്യത്തേക്ക് വരുന്ന മയക്കുമരുന്നിന്റെ അളവ് ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
