
കൊച്ചി: ഐ. പി. എൽ ആറാം സീസണിലെ ഒത്തുകളി വിവാദത്തിൽപെട്ട ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി. സി. സി. ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ഹൈക്കോടതി റദ്ദാക്കി. 2013 ഐ.പി.എല്‍ സീസണില്‍ വാതുവെപ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാൽ, തുടർന്ന് ശ്രീശാന്തിനെ ബി. സി. സി.ഐ മാച്ചിൽ നിന്ന് സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

അച്ചടക്ക സമിതി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2013 ഒക്ടോബർ മൂന്നിന് ശ്രീശാന്ത് കുറ്റക്കാരാനാണെന്ന് കണ്ടെത്തി ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനു പുറമേ ബി. സി.സി. ഐയുടെയോ ഇതിനു കീഴിലുള്ള സ്ഥാപനങ്ങളുടെയോ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (മക്കോക്ക)പ്രകാരമുള്ള കുറ്റം ഉൾപ്പടെ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് പട്യാല അഡി. സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
