ദുബായി: യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ഇനി സൂക്ഷിക്കണം. അബൂദബി പൊലീസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. അപകടത്തിന്റെ ചിത്രം പകര്‍ത്തുന്ന പ്രവണത തടയാന്‍ പൊലീസ് പ്രചാരണ പരിപാടിയും ആരംഭിക്കുന്നുണ്ട്. വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നത് ഒന്നരലക്ഷം ദിര്‍ഹം അഥവാ മുപ്പത് ലക്ഷത്തോളം രൂപ പിഴ ലഭിക്കാവുന്ന കുറ്റകരമാണെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ ചിത്രം പകര്‍ത്തുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെയും അപകടത്തില്‍ ഇരയാകുന്നവരുടെ സ്വകാര്യതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.
അപകടം നടക്കുമ്പോള്‍ അതിന്റെ ചിത്രം പകര്‍ത്തുന്നത് പൊലീസിനും ആംബുലന്‍സിനും മറ്റും സ്ഥലത്തേക്ക് പാഞ്ഞെത്താന്‍ പോലും തടസമാകുന്നുണ്ട്. സൈബര്‍ നിയമപ്രകാരം ഒരാളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം അവരുടെ ചിത്രങ്ങളും മറ്റും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തുന്നത് ഒന്നരലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ആറ് മാസം വരെ തടവും ലഭിക്കാം. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കുന്നതിന് പോസ്റ്റ് വൈസലി എന്ന പേരില്‍ ടെലികോം കമ്പനിയായ ഡുവുമായി സഹകരിച്ച് പൊലീസ് കാമ്പയിന്‍ നടത്തും.
വാഹനാപകടങ്ങളുടെ ചിത്രം പകര്‍ത്തിയാല്‍ കിട്ടുന്നത് എട്ടിൻ്റെ പണി