
വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി വട്ടിയൂർക്കാവ് മുസ്ലിം ജുമാ മസ്ജിദിൽ എത്തിയ ആലത്തൂർ എം.പി രമ്യ ഹരിദാസിനെ വിശ്വാസികൾ തടഞ്ഞു മടക്കി അയച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പ്രാർത്ഥന കഴിഞ്ഞ് പള്ളിയിൽ നിന്നും വിശ്വാസികൾ പുറത്തിറങ്ങുന്ന നേരം പള്ളിയുടെ കവാടത്തിന് മുൻവശത്ത് വോട്ട് അഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥിയും, ആലത്തൂർ എം.പി രമ്യ ഹരിദാസും, ഒപ്പം ലീഗ് നേതാവ് അബ്ദുൽ റബ്ബും എത്തി.
തുടന്ന് സ്ഥാനാർത്ഥി പള്ളിയുടെ അകത്തളത്തിൽ വോട്ട് അഭർത്ഥിക്കുന്നതിനിടയിൽ കവാടത്തിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ പ്രചാരണ വാഹനം വരുകയും രമ്യ അതിനുള്ളിൽ കയറി വ്യാജ വിധ്വേഷ പ്രസംഗം ആരംഭിക്കുകയും ചെയ്തു. ഇത് വിശ്വാസികൾ തടഞ്ഞതോടെ കാര്യങ്ങൾ വലിയ സംഘർഷത്തിലേക്ക് പോയി. തുടർന്ന് പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ പള്ളിയുടെ ഉള്ളിലേയ്ക്ക് അതിക്രമിച്ചു കടക്കാൻ ശ്രമവുമുണ്ടായി.

ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പ്രശ്നത്തിൽ ഇടപെട്ടു. അതിക്രമത്തിന് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇത് വീണ്ടും സംഘർഷത്തിലേക്ക് വഴിവെച്ചു. തുടർന്ന് പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മറ്റൊരു സ്ഥാനാർത്ഥിയുടെ പ്രചരണക്കാരാരും ചെയ്യാത്ത കാര്യങ്ങളാണ് രമ്യ ഹരിദാസ് ചെയ്തതെന്നും, പള്ളിയുടെ കവാടത്തിൽ മാർഗ്ഗ തടസ്സമുണ്ടാക്കാൻ ആരാണ് അധികാരം നൽകിയതെന്നും വിശ്വാസികൾ ചോദിച്ചു.
തുടർന്ന് പാട്ട് പാടാൻ തുടങ്ങിയ രമ്യയെ അതിന് അനുവദിക്കാതെ വിശ്വാസികൾ മടക്കിയയച്ചു. ഇതിനിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും അബ്ദുൽ റബ്ബും വോട്ട് അഭ്യർത്ഥിക്കാൻ നിൽക്കാതെ മറു വശത്തെ കവാടത്തിലൂടെ പുറത്തേക്ക് കടക്കുകയായിരുന്നു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു.
