
മുംബൈ: ലോട്ടറിയടിച്ചു ലഭിച്ച കോടികൾ വിലവരുന്ന ഫ്ളാറ്റ് ശിവസേനാ പ്രവർത്തകൻ വേണ്ടെന്നുവച്ചു.
മഹാരാഷ്ട്രയിലെ വിനോദ് ശിർക്കെ എന്ന ശിവസേന പ്രവർത്തകനാണ് വാസ്തു പ്രശ്നങ്ങൾ ഉള്ളതിനെ തുടർന്ന് ഫ്ലാറ്റ് വേണ്ടെന്ന് വെച്ചിരിക്കുന്നത്. ബ്രിഹൻ മുംബൈ എന്ന മുനിസിപ്പൽ കോർപറേഷനില്‍ ശിവസേനയുടെ നേതാവാണ് ശിർക്കെ. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എം.എച്ച്.എ.ഡി.എ.) ലോട്ടറി നറുക്കെടുപ്പിൽ ഷിർക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്.

യഥാക്രമം 4.99 കോടി , 5.8 കോടി എന്നിങ്ങനെ വിലയുള്ള രണ്ടു ഫ്ളാറ്റുകളാണ് ഇത്. ഇവയില്‍ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാമായിരുന്നു. എം.എച്ച്.എ.ഡി.എയുടെ ലോട്ടറി നറുക്കെടുപ്പിൽ വിറ്റുപോകുന്ന ഏറ്റവും വിലകൂടിയ ഫ്ളാറ്റുകളായിരുന്നു ഇവ. പക്ഷെ ഫ്ലാറ്റിന്റെ നിര്‍മ്മിതിയിലെ വാസ്തു പ്രശ്നം ചൂണ്ടിക്കാണിച്ച് ഇതിൽ വിലകൂടിയ ഫ്ളാറ്റ് ഏറ്റെടുക്കാൻ ശിർക്കെ വിസമ്മതിക്കുകയായിരുന്നെന്നു ബി.എം.സി. പ്രതിനിധി അറിയിച്ചു. തന്റെ വാസ്തു ഉപദേശകന്റെ നിർദേശപ്രകാരമാണ് 5.8 കോടി രൂപ വിലമതിക്കുന്ന ഫ്ളാറ്റ് ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് ശിർക്കെ പറയുന്നു.
