ലോക്സഭാ തെരഞ്ഞെടുപ്പ്: അംഗീകരിച്ച നാമനിർദേശ പത്രികകൾ 243; ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിൽ; വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: അംഗീകരിച്ച നാമനിർദേശ പത്രികകൾ 243; ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിൽ; വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സൂക്ഷമ പരിശോധനയ്ക്ക് ശേഷം 243 നാമനിർദേശ പത്രികകൾ അംഗീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ് ഉള്ളത്. ആകെ ലഭിച്ചത് 303 പത്രികകളായിരുന്നു. 2,61,46,853 വോട്ടര്‍മാരാണ് കേരളത്തില്‍ ആകെ ഉള്ളത്. ഇതിൽ തന്നെ 2230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണ്. സംസ്ഥാനത്തിന്‍റെ ഉയർന്ന ആയുർദൈർഘ്യത്തിന്റെ ഉദാഹരണമാണ് ഇതെന്ന് ടിക്കാറാം മീണ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 5,50,000 യുവവോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറത്താണ്. 60,469 വോട്ടർമാർ. രണ്ടാം സ്ഥാനം കോഴിക്കോട്, 45,000 വോട്ടർമാർ. മൂന്നാം സ്ഥാനത്തുള്ള കണ്ണൂരിൽ 32,241 യുവവോട്ടർമാരുണ്ട്. തൃശൂരും തിരുവനന്തപുരവും തൊട്ടു പിന്നാലെയുണ്ട്.

173 ട്രാൻസ്ജെൻഡർ വോട്ടർമാരാണുള്ളത്. ഇവരിൽ 19 പേരും 18 നും 19 നും ഇടയിലുള്ളവരാണ്. ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിലെ വർധന നല്ല വാർത്തയാണെന്നും മികച്ച പ്രവർത്തനത്തിന്‍റെ ഫലമാണെന്നും ചിക്കാറാം മീണ പറഞ്ഞു. 73,000 ആണ് പ്രവാസി വോട്ടർമാർ. ഇതിൽ ഏറ്റവും കൂടുതൽ കോഴിക്കോടാണ്, 26,000 വോട്ടർമാർ. തൊട്ടടുത്ത നിൽക്കുന്ന മലപ്പുറത്ത് 16000 പ്രവാസി വോട്ടർമാരുള്ളപ്പോൾ കണ്ണൂരിൽ 11,000 പേരുണ്ട്. പ്രവാസി വോട്ടർമാർ ഏറ്റവും കുറവുള്ളത് ഇടുക്കി ജില്ലയിലാണ്. 225 പേർ.

ഭിന്നശേഷി വോട്ടർമാരുടെ എണ്ണം 1,25189 ആണ്. കോഴിക്കോടാണ് കൂടുതൽ ഭിന്നശേഷി വോട്ടർമാരുള്ളത്, 23,750 പേർ. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ 20,214 വോട്ടർമാരുണ്ട്. വോട്ടെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാനത്ത് പൊതു അവധിയായിരിക്കും. മെയ് 23 ന് 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഏഴുകോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. പ്രചരണ സമയത്ത് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും തെരഞ്ഞെടുപ്പ് ചട്ടവും മര്യാദയും പാലിക്കേണ്ടതാണ്. മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്‍റെ അപകീര്‍ത്തികരമായ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

0Shares