
തിരുവനന്തപുരം: ലേബർ കോഡ് പിൻവലിക്കുക, മാധ്യമ പ്രവർത്തകർക്കെതിരായ അക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മാധ്യമ പ്രവർത്തകരുടെയും ജീവനക്കാരുടെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകര്‍ രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചു.

പതിമൂന്ന് കേന്ദ്ര തൊഴില്‍ നിയമങ്ങളെ ലയിപ്പിച്ച് ഒറ്റ ലേബര്‍ കോഡ് ആക്കി മാറ്റാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ഈ കോഡിന് ഒക്യുപേഷ്‌നല്‍, സേഫ്റ്റി, ഹെല്‍ത്ത്, വര്‍ക്കിങ് കണ്ടിഷന്‍ കോഡെന്നാണ് പറയുക. പത്തോ അതിലധികമോ തൊഴിലാളികളുള്ള ഏത് സ്ഥാപനത്തിനും ലേബര്‍ കോഡ് ബാധകമായി വരും. വനിതകള്‍ക്ക് ഇഷ്ടപ്രകാരം രാത്രി കാലങ്ങളിലും ജോലി ചെയ്യാം, സുരക്ഷ തൊഴില്‍ ദാതാവ് ഒരുക്കി നല്‍കണം എന്നീ വ്യവസ്ഥകളും ഇതിന് ബാധകമാണ്.

അതേസമയം തൊഴില്‍സമയത്തിലും ഓവര്‍ടൈമിലും മാറ്റംവരാം. ജോലിസമയം 14 മണിക്കൂര്‍ വരെയാകാം. കരാര്‍ തൊഴിലാളിനിയമം പുതിയ ബില്ലിന്‍റെ ഭാഗമാക്കുമ്പോള്‍, തുല്യജോലിക്കു തുല്യവേതനം എന്ന നിബന്ധന ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ബില്ലിലെ വ്യവസ്ഥകള്‍ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കണം. ഇപ്പോള്‍ പത്തില്‍ കുറവ് ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വ്യവസ്ഥകള്‍ ബാധകമല്ല.
