
ലഷ്കർ ഇ തൊയിബ ഭീകരർ തമിഴ്നാട്ടിൽ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. വേളാങ്കണി ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ഭീകര സംഘത്തിലുള്ള മലയാളിയെ കേന്ദ്രീകരിച്ചും തിരച്ചിൽ ഊർജിതമാണ്. സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കേരള പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇവര്‍ക്ക് ലഷ്കര്‍ സംഘത്തിലെ മലയാളിയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചു .സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻസുകൾ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ 2000 പോലീസുകാരെയാണ് കോയമ്പത്തൂരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്.
