പെരുമ്പാവൂര്‍: സ്വകാര്യതാ നിയമത്തിന്റെ ദോഷവശങ്ങള്‍ കേരളാപ്പോലീസിനെ വട്ടംകറക്കുകയാണ്. ലോഡ്ജില്‍ റെയ്ഡിനെത്തിയ പോലീസ് കണ്ടത് നഗ്‌നരായി നില്‍ക്കുന്ന സ്ത്രീ-പുരുഷന്മാരെ. അനാശാസ്യത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇവരെ രണ്ട് സ്റ്റേഷനുകളിലായി ഒരു രാത്രിയിലേറെ പാര്‍പ്പിച്ചു. പിന്നീട് യുവതിയുവാക്കള്‍ക്കെതിരെ കേസെടുക്കാതെ പോലീസ് വിട്ടയക്കേണ്ടി വന്നു. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയാണ് അനാശാസ്യക്കാര്‍ക്ക് തുണയായത്. നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് അനാശ്യത്തിനായി എത്തിയിരുന്നത്. സംഘം പുല്ലികുഴിയില്‍ മൂവാറ്റുപുഴ-പെരുമ്പാവൂര്‍ പാതയോരത്തെ മൂന്നുനില കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റൂറല്‍ എസ് പി യുടെ സ്പെഷ്യല്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട പോലീസ് പരിശോധനയ്ക്കെത്തിയത്. മുകള്‍ നിലയിലെത്തി പരിശോധിച്ചപ്പോള്‍ നഗ്‌നരായ നിലയില്‍ സ്ത്രീപുരുഷന്മാരെ കണ്ടെത്തുകയായിരുന്നു. പേരുവിവരങ്ങള്‍ തിരക്കിയപ്പോള്‍ ഭര്‍ത്താവും ഭാര്യയുമാണെന്നൊക്കെ ഇവരില്‍ ചിലര്‍ വിളിച്ചുപറഞ്ഞു രക്ഷപ്പെടാന്‍ നോക്കി.

പൊലീസ് സംഘം ഇതൊന്നും വകവച്ചില്ല. തുടര്‍ന്ന് പൊലീസ് സംഘം ഇവരെ പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ കണ്ടെത്തി ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. എന്നാല്‍ ശനിയാഴ്ച രാവിലെ സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന എസ്. ഐയാണ് ഇവര്‍ക്കെതിരെ കേസ് നടപടികളില്ലന്ന് അറിയിച്ചത്. പ്രായപൂര്‍ത്തിയായവര്‍ പൂര്‍ണ്ണ സമ്മതത്തോടെ നടത്തിയ ഇടപെടലില്‍ കേസെടുത്താല്‍ പോലീസ് കുടുങ്ങാന്‍ സാധ്യത ഉണ്ടെന്ന നിയമോപദേശത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. സുപ്രീംകോടതിയുടെ സ്വകാര്യതാ വിധിയില്‍ എന്തെല്ലാം കടന്നുവരുമെന്ന് ഇനിയും വ്യക്തമല്ല. അതുകൊണ്ടാണ് ഈ കേസില്‍ നിന്ന് പോലീസ് തന്ത്രപൂര്‍വ്വം തടിയൂരിയതെന്നാണ് വിവരം.
