റെക്കോര്‍ഡ് താപനില; കനത്തചൂടില്‍ ഓസ്‌ട്രേലിയയില്‍ നൂറുകണക്കിന് വവ്വാലുകള്‍ ‘തലച്ചോര്‍ പൊള്ളി’ മരങ്ങളില്‍ നിന്നും ചത്തുവീണു

  • Post category:news
  • Reading time:1 min read
You are currently viewing റെക്കോര്‍ഡ് താപനില; കനത്തചൂടില്‍ ഓസ്‌ട്രേലിയയില്‍ നൂറുകണക്കിന് വവ്വാലുകള്‍ ‘തലച്ചോര്‍ പൊള്ളി’ മരങ്ങളില്‍ നിന്നും ചത്തുവീണു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ കനത്തചൂടില്‍ നൂറുകണക്കിന് വവ്വാലുകള്‍ ചത്തുവീണു. റെക്കോര്‍ഡ് താപനിലയാണ് ഓസ്‌ട്രേലിയയില്‍ ഇത്തവണ. 45 ഡിഗി സെല്‍ഷ്യസില്‍ അധികം താപനിലയിലുള്ള ഉഷ്ണക്കാറ്റിലാണ് വവ്വാലുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നത്. ചൂടുസഹിക്കാനാകാതെ നിരവധി വവ്വാലുകളാണ് അവ കഴിഞ്ഞിരുന്ന മരങ്ങളില്‍ നിന്നും താഴെ വീണത്. ശക്തമായ താപനിലയെ തുടര്‍ന്ന് വവ്വാലുകള്‍ ‘തലച്ചോര്‍ പൊള്ളി’ മരിക്കുകയാണുണ്ടായതെന്ന് വന്യജിവി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

താപനില അവയുടെ തലച്ചോറിനെയാണ് ബാധിക്കുക. താപനില സഹിക്കാതെ വരുമ്പോള്‍ അവയുടെ തലച്ചോര്‍ വെന്തുപോകുന്നു. കനത്ത വെയിലത്ത് ഒരു മണല്‍ കുഴിയില്‍ നില്‍ക്കുന്ന പോലുള്ള അവസ്ഥയാണ് ഇതെന്ന് കാംപ്‌ബെല്‍റ്റ്ടൗണ്‍ ഫ്‌ലൈയിങ് ഫോക്‌സ് കോളനി മാനേജര്‍ കേറ്റ് റയന്‍ പറഞ്ഞു.
1939 ന് ശേഷം ഓസ്‌ട്രേലിയയിലുണ്ടായ ഏറ്റവും ശക്തമായ ചൂടാണ് ഇത്തവണത്തേത്. ഞായറാഴ്ച 47.3 ഡിഗ്രി സെല്‍ഷ്യല്‍ വരെ താപനില രേഖപ്പെടുത്തി.

വവ്വാലുകള്‍ ഓസ്‌ട്രേലിയയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ജീവിയാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക് നിയമത്തിന് മുന്നില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നുണ്ട്. നൂറിലധികം വവ്വാലുകളെ രക്ഷിക്കാന്‍ സാധിച്ചുവെങ്കിലും മരത്തിന് മുകളില്‍ നിന്നും വീണ ഭൂരിഭാഗം വവ്വാലുകളും ചത്തു. ജീവനില്ലാത്ത ചില വവ്വാലുകള്‍ ഇപ്പോഴും മരങ്ങളില്‍ തൂങ്ങിക്കിടപ്പുണ്ട്.

0Shares