
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്‍റെ ജാമ്യം സിംഗിള്‍ ബഞ്ച് രണ്ടാം തവണയും നിഷേധിക്കുകയായിരുന്നു. ഇത് മൂന്നാമതാണ് ജാമ്യാപേക്ഷയുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നത്. മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയ കേസ് ഡയറിയാണ് കേസില്‍ നിര്‍ണ്ണായകമായത്. ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മാനിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

ദിലീപിനെ കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയില്‍ പ്രധാനമായും വാദിച്ചിരുന്നത്. നടിയെ ആക്രമിച്ച കേസിന്റെ സൂത്രധാരന്‍ ദീലിപാണെന്ന വാദത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ചു നിന്നു. ദിലീപിനെ പോലെ സ്വാധീനശക്തിയുള്ള വ്യക്തിക്ക് ജാമ്യം നല്‍കുന്നത് കേസിലെ തുടരന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ വ്യക്തമാക്കി. ശേഷമാണ് ഇന്നത്തേക്ക് വിധി പറയാന്‍ ഇരുപത്തിയഞ്ചാം തീയതി മാറ്റിവെച്ചത്. ദിലീപ് ‘കിങ് ലയറാ’ണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദത്തില്‍ പറഞ്ഞിരുന്നു.
