
രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് കവിത പോലെയാണെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മനോഹരമായാണ് രോഹിത് ബാറ്റ് ചെയ്യുന്നതെന്നും സച്ചിന് പറഞ്ഞു. ബാറ്റിംഗില്‍ സ്വിംഗ് മികവ് കാണിക്കുന്ന താരമാണ് രോഹിതെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു. ‘വിസ്മയമാണ് അദ്ദേഹം. സ്വിംഗ് ചെയ്ത് ബാറ്റ് ചെയ്യുന്ന അദ്ദേഹത്തിൻ്റെ പ്രകടനം ഒരു കവിത പോലെയാണ്. എന്തൊരു ആയാസരഹിതമായാണ് അദ്ദേഹം സിക്സ് നേടുന്നതെന്ന് നോക്കൂ. ബാറ്റിംഗില്‍ സ്വിംഗ് മികവ് കാണിക്കുന്ന ഒരുപാട് താരങ്ങള്‍ ഉണ്ട്. പക്ഷെ ഇത്രയും മനോഹരമായി കളിക്കുന്ന താരങ്ങളുണ്ടാവില്ല.’

ശ്രീലങ്കയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ ഇന്ത്യന്‍ ടീമിൻ്റെ പ്രകടനത്തേയും സച്ചിന് അഭിനന്ദിച്ചു. ‘ശ്രീലങ്കയ്ക്കെതിരായ നമ്മുടെ പ്രകടനം അതുല്യമായിരുന്നു. മികച്ച ഔള്‍റൗണ്ട് പ്രകടനം.’- സച്ചിൻ പറയുന്നു. കഴിഞ്ഞ മത്സരത്തിൽ രോഹിത് ശര്‍മ്മയുടേയും രാഹുലിൻ്റെയും സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ഈ ലോകകപ്പില്‍ മികച്ച ഫോമിലുള്ള രോഹിത് അഞ്ച് സെഞ്ച്വറികള്‍ നേടി റെക്കോഡിട്ടിരുന്നു.മാത്രമല്ല, ഒരു ലോകകപ്പില്‍ 600 ലധികം റണ്‍സ് നേടുന്ന നാലാമത്തെ താരവും രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരവുമെന്ന റെക്കോഡും രോഹിത് നേടിയിരുന്നു. 2003 കാലഘട്ടത്തിൽ സച്ചിന് നേടിയ 673 റണ്‍സാണ് ലോകകപ്പിലെ ഏറ്റവും മികച്ച റെക്കോഡ്. അതിന് ശേഷം 2007 ല്‍ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന് 659 റണ്‍സ് നേടിയിരുന്നു.
