ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് അമിക്കസ് ക്യൂറിയും. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നിര്‍ണായക നിലപാടാണ് അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ അറിയിച്ചത്. നിലവിലെ ആചാരങ്ങള്‍ തുടരണമെന്നും രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. സ്ത്രീപ്രവേശന നിയന്ത്രണം ഒരു മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ശബരിമലയിലെ ആചാരങ്ങള്‍ ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശങ്ങളെ ഒരു രീതിയിലും ബാധിക്കുന്നതല്ലെന്നും അമിക്കസ് ക്യൂറി കണ്ടെത്തി.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നതിനെ തുടര്‍ന്നാണ് അമിക്കസ് ക്യൂറിയായി കെ രാമമൂര്‍ത്തിയെ ചുമതലപ്പെടത്തിയത്. നിലവില്‍ പത്ത് വയസിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും മാത്രമാണ് ശബരിമലയില്‍ പ്രവേശനാനുമതി ഉള്ളൂ. അതേസമയം, വിശ്വാസത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് ഹര്‍ജിക്കാരോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിന്റെ ആത്മാര്‍ഥതയും വിശ്വാസ്യതയും മാത്രമേ ചോദ്യം ചെയ്യാനാകൂ. അതാണ് പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പരാമര്‍ശം നടത്തി. നേരത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജുരാമചന്ദ്രന്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്നു. കേസില്‍ അമിക്കസ് ക്യൂറിയുടെ വാദം പൂര്‍ത്തിയായി. കേസില്‍ വാദം തുടരുകയാണ്.
രാഷ്ട്രീയ സമ്മര്‍ദങ്ങളാണ് സര്‍ക്കാരിൻ്റെ നിലപാട് മാറ്റത്തിന് പിന്നില്‍; ശബരിമലയില്‍ സ്ത്രീകളെ കയറ്റരുതെന്ന് അമിക്കസ് ക്യൂറി