ഹരിപ്പാട്(ആലപ്പുഴ): മുതുകുളത്ത് യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ സംശയമുള്ളതായി ബന്ധുക്കൾ. ചൊവ്വാഴ്ച വൈകിട്ടോടെ വീട്ടിലെ കിടപ്പുമുറിയിലാണ് 42 കാരനായ ഷാജികുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈകള്‍ മൊബൈല്‍ ചാര്‍ജറിൻ്റെ വയര്‍ ഉപയോഗിച്ച് പിന്നില്‍ കെട്ടിയ നിലയിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പെയിന്റിംഗ് തൊഴിലാളിയായ ഷാജികുമാര്‍ ഉച്ചവരെ ജോലിക്കു പോയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ആത്മഹത്യയാണെങ്കിൽ കൈകൾ പിന്നിൽ കെട്ടിയത് എങ്ങനെയെന്ന ചോദ്യം ഉയരുകയാണ്. ഉച്ചവരെ ജോലിചെയ്‌ത ഷാജികുമാറിന് ഉച്ചക്കുശേഷം ആത്മഹത്യചെയ്യാനുണ്ടായ കാരണവും വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥാലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.