
ചെന്നൈ: രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ തമിഴ്നാട്ടിലെ മധുരയില്‍ പണം നല്‍കി വോട്ട് നേടാന്‍ ശ്രമമെന്ന് ആരോപണം. മധുരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി എസ്. വെങ്കിടേഷാണ് ആരോപണവുമായി രംഗത്തെത്തിയത്. എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ, എ.എം.എം.കെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം. ഒരു വോട്ടിന് 500 മുതല്‍ 1000 രൂപ വരെ നല്‍കുന്നവെന്നാണ് വെങ്കിടേഷിന്‍റെ ആരോപണം.

അതേസമയം,രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി രണ്ട് മണിക്കൂര്‍ തികയും മുന്‍പേ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. യു.പി, മഹാരാഷ്ട്ര, അസം, ഒഡിഷ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് യന്ത്രങ്ങളുടെ തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ആസാമിലെ സില്‍ചറില്‍ വോട്ടിങ് തുടങ്ങാന്‍ വൈകിയപ്പോള്‍ യു.പിയിലെ മഥുരയിലെ പോളിങ് ബൂത്തുകളില്‍ നിന്ന് വോട്ടര്‍മാര്‍ പലരും മടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ചിലയിടങ്ങളിലും ഇതേ പ്രശ്നം നേരിട്ടു. മധുരയില്‍ ഏഴിടത്ത് വോട്ടെടുപ്പ് നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്.
