രാജ്യത്തെ ‘ഏറ്റവും വലിയ തലയുള്ള’ കുരുന്നിന്റെ തലയില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര ലിറ്റര്‍ ദ്രാവകം!

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ ‘ഏറ്റവും വലിയ തലയുള്ള’ കുരുന്നിന്റെ തലയില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര ലിറ്റര്‍  ദ്രാവകം!

ഭുവനേശ്വര്‍: ലോകത്തേറ്റവും വലിയ തലയെന്ന് പറയുമ്പോള്‍ നാം കരുതുക മഹാ ബുദ്ധി ജീവികള്‍ എന്നായിരിക്കും!. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. അത്യപൂര്‍വമായ ‘ഹൈഡ്രോസെഫാലസ്’ എന്ന രോഗാവസ്ഥ കാരണം ക്രമാതീതമായി തല വലുതായ ഏഴുമാസം പ്രായമുള്ളകുട്ടിയാണ് ഇവിടെ കഥാപാത്രം. മൃത്യുഞ്ജയ് ദാസ് എന്ന ഹതഭാഗ്യനായ കുട്ടിയാണ് ഇത്തരമൊരു രോഗാവസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
തലച്ചോറില്‍ ഫ്ളൂയിഡ് അടിയുന്ന അപൂര്‍വമായ രോഗമാണ് ഹൈഡ്രോസെഫാലസ്. ഒഡിഷ റാണ്‍പുരിലെ നയാഗഢിലാണ് മൃത്യുഞ്ജയിന്റെ കുടുംബം താമസിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിന്റെ വിചിത്ര രൂപത്തെച്ചൊല്ലി അയല്‍ക്കാരും, നാട്ടുകാരും മറ്റും പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയതോടെ, മാതാപിതാക്കളായ കമലേഷിനും കവിതയ്ക്കും വീടു വിടേണ്ടിവന്നു. കുട്ടിയെ ഭുവനേശ്വരിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്കുപോലും ആദ്യമൊന്നും പ്രതീക്ഷയുണ്ടായിരുന്നില്ല. പിന്നീട് നടന്ന അതി സങ്കീര്‍ണമായ ശസ്ത്രക്രിയയില്‍ അവന്റെ തലയില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര ലിറ്ററില്‍ ഏറെ ദ്രാവകം!. മൃത്യുഞ്ജയിന്റെ തലയില്‍ അഞ്ചര ലിറ്ററോളം ഫ്ളൂയിഡാണ് അടിഞ്ഞിരിക്കുന്നതെന്നും ഇതില്‍ മൂന്നര ലിറ്റര്‍ നീക്കം ചെയ്ത ശേഷം തലയുടെ വ്യാസം 96 സെന്റീമീറ്ററില്‍ നിന്ന് 70 സെന്റിമീറ്ററായി കുറഞ്ഞതായും എയിംസ് സൂപ്രണ്ട് ഡോ. ദിലീപ് പരീദ പറഞ്ഞു.
കുട്ടിക്ക് പ്രേതബാധയുണ്ടെന്നായിരുന്നു ജനസംസാരമെന്ന് പിതാവ് കമലേഷ് പറഞ്ഞു. തല ചെറുതായാല്‍ അയല്‍ക്കാരുടെയും മറ്റും സമീപനത്തില്‍ മാറ്റം വരുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് ഇപ്പോള്‍ കമലേഷും കവിതയും. ഫ്ളൂയിഡുണ്ടാക്കുന്ന സമ്മര്‍ദം തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാകും. തലയിലെ വെള്ളം എന്നര്‍ഥം വരുന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഈ രോഗത്തിന് ‘ഹൈഡ്രോസെഫാലസ്’ എന്ന പേര് കിട്ടിയത്. സെറിബ്രോസ്പൈനല്‍ ഫ്ളൂയിഡാണ് ഈ രീതിയില്‍ തലച്ചോറില്‍ കെട്ടിക്കിടക്കുന്നത്. തലവേദന, ഛര്‍ദി, കാഴ്ചത്തകരാറുകള്‍ തുടങ്ങിയവയാണ് ഹൈഡ്രോസെഫാലസിന്റെ സാധാരണ ലക്ഷണങ്ങള്‍. ജന്മനാ ഉണ്ടാകുന്ന അസുഖങ്ങളിലൊന്നാണിത്. ചികിത്സിച്ചില്ലെങ്കില്‍ മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്ക് ഇത് കാരണമാകും.
0Shares