
ന്യൂഡല്‍ഹി: സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമായി ഇന്ത്യന്‍ സൈന്യത്തോടൊപ്പം റോബോട്ടുകള്‍ വരാന്‍ തയ്യാറെടുക്കുന്നു. തദ്ദേശീയമായി നിര്‍മിക്കുന്ന റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും ശേഷിയുള്ളവയായിരിക്കും. റോബോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള സൈന്യത്തിന്റെ പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചു. ആദ്യ ഘട്ടത്തില്‍ 544 റോബോട്ടുകളെ നിര്‍മ്മിക്കാനാണ് സൈന്യം തയ്യാറെടുക്കുന്നത്.

വനപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേയ്ക്കടക്കം ഭീകരപ്രവര്‍ത്തനങ്ങളുടെ മേഖല വികസിച്ച സാഹചര്യത്തിലാണ് നീരീക്ഷണത്തിനും സുരക്ഷയ്ക്കും സൈന്യത്തെ സഹായിക്കുന്നതിന് റോബോട്ടുകളുടെ സഹായം തേടുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന ‘ദക്ഷ്’ എന്ന വാഹനം സൈന്യം ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
