
റിസർവ് ബാങ്കിൽ നിന്ന് 30,000 കോടി രൂപ ഇടക്കാല ലാഭവീതം ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ നീക്കമെന്നു റിപ്പോർട്ട്. വളർച്ച നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സർക്കാരിന്‍റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു. ഇതു മറികടക്കാനാണ് റിസർവ് ബാങ്കിനോടു സഹായം തേടുന്നത് .

ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3% എന്ന ലക്ഷ്യത്തിലെത്തിക്കാനാണ് ഇതെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ധനക്കമ്മി നേരിടാൻ സർക്കാർ മുൻപും റിസർവ് ബാങ്കിന്‍റെ സഹായം തേടിയിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 28,000 കോടി രൂപയും 2017–18 ൽ 10,000 കോടിയും ആർ.ബി.ഐ ഇടക്കാല ലാഭവീതമായി നൽകി.
കഴിഞ്ഞ മാസം ആർ.ബി.ഐ ബോർഡ് 2018–19 ലെ മിച്ചത്തുക 1,23,414 കോടി രൂപയും ബിമൽ ജലാൻ സമിതി നിർദേശിച്ച പരിഷ്കരിച്ച സാമ്പത്തിക മൂലധന സംവിധാനം അനുസരിച്ചുള്ള അധികത്തുക 52,637 കോടി രൂപയും ഉൾപ്പെടെ 1,76,051 കോടി രൂപ സർക്കാരിനു കൈമാറാൻ തീരുമാനിച്ചിരുന്നു.
