
ന്യൂഡൽഹി: പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോൾ രാഹുല്‍ ആരെയൊക്കെ പരിഗണിക്കുമെന്ന നെഞ്ചിടിപ്പ് തലമുതിര്‍ന്ന നേതാക്കള്‍ക്കെല്ലാമുണ്ട്. പഴയ തലമുറയുടെ പരിചയസാമ്പത്തും പുതുതലമുറയുടെ ഉൗര്‍ജവും സംയോജിപ്പിച്ച് സ്വന്തം ടീം വാര്‍ത്തെടുക്കാനാണ് രാഹുല്‍ ആഗ്രഹിക്കുന്നത് എന്നത് വ്യക്തമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉയര്‍ന്ന നയരൂപവത്കരണ വേദിയായ പ്രവര്‍ത്തക സമിതി പൂര്‍ണമായും ഒഴിഞ്ഞുകിടക്കുന്നു. യു.പി.എ അധ്യക്ഷ അടക്കം രണ്ടു ഡസന്‍ സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തിയാണ് പ്ലീനറി സമ്മേളനം പിരിഞ്ഞത്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുവരുന്നു. അതിനുപിന്നാലെ വര്‍ഷാന്തത്തില്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കും. ഒരുവര്‍ഷം മാത്രം അകലെയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. അതിലേക്കെല്ലാമുള്ള തയാറെടുപ്പുകള്‍ക്ക് ടീം സജ്ജമാകണം. സോണിയ ഗാന്ധി 19 വര്‍ഷം പാര്‍ട്ടി അധ്യക്ഷയായിരുന്നപ്പോള്‍ പ്രവര്‍ത്തക സമിതിയിലും എ.ഐ.സി.സിയുടെ താക്കോല്‍ സ്ഥാനങ്ങളിലും ഇരുന്നു വേരുപിടിച്ചവരില് പലരുടെയും കസേര ഇളകും. അതല്ലെങ്കില്‍ മതിലിടിച്ച് യുവാക്കള്‍ക്കും മറ്റു വിവിധ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന് കഴിയില്ല.
കോണ്‍ഗ്രസിനെ പിന്തള്ളി പ്രാദേശിക കക്ഷികളെ വാരിക്കൂട്ടാനുള്ള ശ്രമത്തിലാണ് ഫെഡറല്‍ മുന്നണിയുമായി ഇറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ്, ടി.ആര്.എസ് നേതാക്കള്‍. കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം വിപുലപ്പെടുത്താനുള്ള തന്ത്രവും ചര്‍ച്ചയും മുന്നോട്ടുനീക്കണമെങ്കില് കുറ്റമറ്റ നിലയില്‍ നേതൃനിര ഉണ്ടാകണം. രാഹുലിനെ നേതാവായി അംഗീകരിക്കാനുള്ള മനസ്സ് പല പ്രാദേശിക കക്ഷികളും കാട്ടുന്നില്ല. വിശാലസഖ്യത്തിന് പ്രായോഗിക സമീപനം സ്വീകരിക്കുമെന്നാണ് പ്ലീനറി അംഗീകരിച്ച രാഷ്ട്രീയ പ്രമേയം പറയുന്നത്. മാറ്റം, രക്ഷ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സര്‍ക്കാറിനെ പ്രതിരോധിച്ച് പൊതുതെരഞ്ഞെടുപ്പില്‍ മുന്നേറണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം.
