
മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറി തല ശുപാർശ നടപ്പാക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറിൽ തുടരാനാകും.
നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിൽ തീർപ്പായാൽ രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം. കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ഡെഡ്‌വുഡ് സമിതിയാണ് രാജു നാരായണസ്വാമിയെ സര്‍വീസില്‍നിന്ന് ഒഴിവാക്കണമെന്ന ശുപാർശ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.

കേരളാ ചീഫ് സെക്രട്ടറിയടക്കമുള്ള നാല് ഐ.എ.എസ് ഉദ്യോഗസ്‌ഥരും കര്‍ണാടക സംസ്‌ഥാനത്തെ അഡീ. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന സമിതിയും രാജു നാരായണസ്വാമിയുടെ സര്‍വീസ് പ്രകടനം മോശമാണെന്ന് വിലയിരുത്തിയിരുന്നു. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്‌ഥരെ ഒഴിവാക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സമിതി രൂപീകരിച്ചത്.
ജോലി ചെയ്‌തയിടങ്ങളിലെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ രാജു നാരായണസ്വാമിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചീഫ് സെക്രട്ടറിമാര്‍ ഇദ്ദേഹത്തിന്‍റെ സര്‍വീസ് ബുക്കില്‍ കുറിച്ചതാണ് വിനയായത്. അതേസമയം രാജു നാരായണസ്വാമി തനിക്കെതിരേയുള്ള നടപടിയ്‌ക്കെതിരേ ശക്‌തമായി രംഗത്ത് എത്തിയിരുന്നു. അഴിമതിക്കെതിരെ നിലകൊണ്ടതിന്‍റെ പേരിലാണ് തനിക്കീ ഗതി വന്നതെന്ന് അദ്ദേഹം പരസ്യമായി തുറന്നടിച്ചിരുന്നു.
