
മലപ്പുറം: മകന് എച്.ഐ.വി രോഗമുണ്ടെന്ന തെറ്റായ പരിശോധനാ ഫലം നല്‍കിയതായി ലാബിനെതിരെ പരാതി. മലപ്പുറം കോട്ടക്കല്‍ സ്വദേശിയായ അറക്കല്‍ അന്‍വര്‍ സാദത്ത് ലാബിന്റെ തെറ്റായ റിപ്പോർട്ട് മൂലം ദുരിതത്തിലായത്. ഇദ്ദേഹത്തിന്റെ 19 കാരനായ മകന്‍ അര്‍ഷുദ്ദീന് എച്.ഐ.വിയാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ഒരു സ്വകാര്യ ലാബാണ് തെറ്റായ പരിശോധനാ ഫലം നല്‍കിയത്. ഹീമോഫീലിയ ബാധിതനായ യുവാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനോടനുബന്ധിച്ച് ലാബില്‍ രക്തം പരിശോധിക്കുന്നതിനായി നല്‍കിയിരുന്നു. തുടര്‍ന്ന് ലാബില്‍ നിന്ന് ലഭിച്ച ഫലത്തിലാണ് മകന്‍ എച്.ഐ.വിയാണെന്ന റിപ്പോർട്ട് കിട്ടിയത്.

എച്.ഐ.വി റിപ്പോര്‍ട്ട് ഉറപ്പിക്കാനായി മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധന നടത്തി ഇവിടെ നിന്നും ലഭിച്ച റിപ്പോർട്ടിൽ എച്.ഐ.വി രോഗം കണ്ടെത്താനായില്ല. ഇതോടെയാണ് ലാബിലെ തെറ്റായ റിപ്പോർട്ട് മനസ്സിലായത്. അതുകൊണ്ടാണ് മകന് എച്.ഐ.വിയാണെന്ന് തെറ്റ് ധരിപ്പിച്ച് ദിവസങ്ങളോളം തീ തീറ്റിപ്പിച്ച ആ ലാബിനെതിരെ നിയമനടപടിക്ക് ഈ കുടുംബം ഒരുങ്ങുന്നത്. കൂടാതെ ലാബിനെതിരെ ഡി. എം.ഒയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.