
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണം തൃപ്തിക്കരമല്ലെന്ന് ഹൈക്കോടതി. പ്രതികള്‍ കയ്യിലുണ്ടായിട്ടും ശരിയായ രീതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരെ അന്വേഷണം നടത്തുന്ന പോലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇതുവരെ കൊലകേസില്‍ 11 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. നിരന്തരമുള്ള കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേരള പോലീസിന്‍റെ അന്വേഷണം ഫലപ്രദമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. ഷുഹൈബിന്‍റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇത്രയും ദിവസം പ്രതികളെ കസ്റ്റിഡിയില്‍ കിട്ടിയിട്ടും അവരില്‍ നിന്ന് എന്തെങ്കിലും വിവരങ്ങള്‍ നേടിയെടക്കാന്‍ പോലീസിന് സാധിച്ചില്ല.കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ വളരെ വൈകിയാണ് കണ്ടെത്തിയത്. കേസില്‍ പിടിയിലായ പ്രതികള്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടായിരുന്നോ എന്ന് ചോദിച്ച കോടതി സമാനമായ നിരവധി കേസുകള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു.

അതേസമയം രാവിലെ , ഷുഹൈബിന്റെ കൊലപാതകത്തില്‍ യു.എ.പി.എ ചുമത്താന്‍ തെളിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്ത് ഒരു വീഴ്ച്ചയില്ല. സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരില്‍ 9 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ബി.ജെ.പി, എസ് .ഡി. പി.ഐ, സി.പി.ഐ.എം പ്രവര്‍ത്തകരാണ് പ്രതിപട്ടികയിലുള്ളത്.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ കര്‍ശന നടപടിയുണ്ടാകും. അക്രമസംഭവങ്ങള്‍ ഉണ്ടാകണമെന്ന് ആരും ആഗ്രഹിക്കുന്നില്ലയെന്നും സി.ബി.ഐ അന്വേഷണമാകാമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
