
എന്തായാലും ലോട്ടറി വില്‍ക്കുന്ന വയോധികന്‍റെ ബാഗ് കവര്‍ന്നപ്പോള്‍ ലോട്ടറി അടിക്കുമെന്ന പ്രതീക്ഷ കള്ളനുണ്ടായിരിക്കില്ല. കള്ളന്‍ ലക്ഷ്യമിട്ടത് ബാഗിലെ കാശാവും. എന്നാല്‍ മോഷ്ടിച്ച ലോട്ടറിക്ക് സമ്മാനം നല്‍കിയാണ് ഭാഗ്യദേവതയുടെ പരീക്ഷണം.മോഷ്ട്ടിച്ച സാധനങ്ങളുടെ കൂടെയുള്ള ലോട്ടറിക്കാണ് സമ്മാനം അടിച്ചത്.

പൗര്‍ണമി ഭാഗ്യക്കുറിയുടെ 3329 എന്ന നമ്പറിനാണ് 5000 രൂപയുടെ സമ്മാനം ലഭിച്ചത്. പക്ഷേ ഈ ഭാഗ്യത്തിന് മുന്നില്‍ കുടുങ്ങിയിരിക്കുന്നത് കള്ളനാണ്. വടക്കഞ്ചേരി കനറാ ബാങ്കിന്‍റെ എതിര്‍വശത്ത് ലോട്ടറി വില്‍ക്കുന്ന അറുപത്തിയഞ്ചുകാരന്‍ കണ്ണമ്പ്ര സ്വദേശി മജീദിൻ്റെ മൊബൈല്‍ ഫോണും, ലോട്ടറി സൂക്ഷിച്ച പണമടങ്ങിയ ബാഗുമാണ് കവര്‍ന്നത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് മോഷണം നടന്നത്.
ലോട്ടറി വില്‍പനക്കാരന്‍ സംസാരിച്ചു നില്‍ക്കുമ്ബോള്‍ പരിസരം നിരീക്ഷിച്ച മോഷ്ടാവ് ബാഗുമായി കടന്നുകളയുകയായിരുന്നു. മോഷ്ടാവിന്‍റെ ദൃശ്യം തൊട്ടടുത്ത സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് ദൃശ്യത്തിലുള്ളത്. വടക്കഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
