കൊല്‍ക്കത്ത: സന്യാസിയാകാന്‍ കൊതിച്ച മോദിയെ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ച വ്യക്തിയും മോദിയുടെ ഗുരുവും വഴികാട്ടിയുമായിരുന്ന ശ്രീരാമകൃഷ്ണ മഠം അധിപതി സ്വാമി ആത്മസ്ഥാനന്ദ മഹാരാജ്(99) സമാധിയായി. വാര്‍ദ്ധക്യ സഹജമായ അസുഖം കാരണം ചികിത്സയിലായിരുന്ന സ്വാമിയുടെ ആരോഗ്യ നില ഇന്നലെ മുതല്‍ വഷളായിത്തുടങ്ങിയിരുന്നു. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. സ്വാമിയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തന്റെ ജീവിതത്തിലെ സുപ്രധാന കാലഘട്ടം സ്വാമിയോടൊപ്പമാണ് ചെലവഴിച്ചതെന്നും മോദി അനുസ്മരിച്ചു.

1949 ലാണ് സ്വാമി സന്യാസം സ്വീകരിക്കുന്നത്. 2007 ലാണ് ശ്രീകൃഷ്ണ മഠത്തിന്റെ അധിപതിയായി സ്വാമി ആത്മസ്ഥാനന്ദ മഹാരാജ് സ്ഥാനമേറ്റു. സ്വാമിയുടെ മരണം മനുഷ്യ രാശിക്കു തന്നെ തീരാ നഷ്ടമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. അന്തരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് മമതാ ബാനര്‍ജി സ്വാമിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.ഏറെ നാള്‍ സ്വാമിയോടൊപ്പം മോദി രാമകൃഷ്ണ ആശ്രമത്തില്‍ തങ്ങുകയും സ്വാമിക്ക് ശിഷ്യപ്പെടാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എങ്കിലും അതിനു സമ്മതിക്കാതെ രാഷ്ട്രീയത്തിലേക്ക് സ്വാമി മോദിയെ വഴിമാറ്റുകയായിരുന്നു.