
നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച് മോഡി വീണ്ടും പാര്‍ലമെന്റില്‍ തിരിച്ച് വന്നാൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് എം.പിയും ബി.ജെ.പിയുടെ വക്താവുമായ സാക്ഷി മഹാരാജ്. ഇക്കുറി മോഡിയെ വൻ മാർജിനിൽ വിജയിപ്പിച്ചാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് പറഞ്ഞ എം.പി, 2024 മുതൽ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നും പറഞ്ഞു.

ഇന്നലെ ഉന്നോവോ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് ഗുരുതരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. താന്‍ ഒരു സന്യാസിയാണെന്നും ഭാവി കാര്യങ്ങൾ കാണാൻ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ തെരഞ്ഞെടുപ്പ്, രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. എന്നാൽ സാക്ഷി മഹാരാജിന്‍റെ വാക്കുകൾ ഗൗരവപരമായി എടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.
ഇക്കുറി പൊതുതെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ബി.ജെ.പി കനത്ത വില നൽകേണ്ടി വരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഉന്നാവോ മണ്ഡലത്തിൽ തന്നെ മത്സരിപ്പിക്കുമെന്നുള്ള വിശ്വാസമുണ്ടെന്ന് പിന്നീട് പറഞ്ഞ മഹാരാജ്, ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചു.
