
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗ്. അലിഗഡിൽ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ് സർക്കാരിൽ തൊഴിൽ മന്ത്രിയായ രഘുരാജ് സിംഗ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുന്നവരെ ഞാൻ ജീവനോടെ കുഴിച്ചുമൂടും. ഒരു ശതമാനം ആളുകൾ മാത്രമാണു പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. അവർ ഇന്ത്യയിൽ താമസിച്ച്, നമ്മുടെ നികുതിപ്പണത്തിന്റെ പങ്കുപറ്റി, നമ്മുടെ നേതാക്കൾക്കെതിരേ മൂർദാബാദ് വിളിക്കുന്നു.
ഈ രാജ്യം എല്ലാ വിഭാഗക്കാർക്കും വേണ്ടിയുള്ളതാണ്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരായ മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാകില്ല- ബി.ജെ.പി നേതാവ് പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരേയും രഘുരാജ് സിംഗ് പരാമർശങ്ങൾ നടത്തി. നെഹ്റുവിന്റെ ജാതി എതായിരുന്നെന്നും മന്ത്രി ചോദിച്ചു.
