കൊട്ടാരക്കര: മൃതദേഹം മാറി സംസ്‌ക്കരിക്കാനിടവന്ന സംഭവത്തേത്തുടര്‍ന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ സംഘര്‍ഷം. കൊട്ടാരക്കര താലൂക്കാശുപത്രിയോടു ചേര്‍ന്ന ലയണ്‍സ് ക്ലബ് മോര്‍ച്ചറിയിലെ ജീവനക്കാരുടെ അനാസ്ഥയാണ് സംഭവങ്ങള്‍ക്കു കാരണമായത്. വിവാദത്തെത്തുടര്‍ന്ന് പോളയത്തോട് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ തുടങ്ങി. കഴിഞ്ഞ അഞ്ചിനാണ് കാരുവേലി മണിമംഗലത്തുവീട്ടില്‍ തങ്കമ്മ പണിക്കരുടെ(95) മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചത്.
അതേ ദിവസം തന്നെ അന്തരിച്ച കലയപുരം സങ്കേതത്തിലെ അന്തേവാസി ചെല്ലപ്പന്റെ മൃതദേഹവും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. തിങ്കളാഴ്ച സംസ്‌കാരത്തിനായി മോര്‍ച്ചറിയിലെത്തിയ ആശ്രയ ജീവനക്കാര്‍ക്ക് ലഭിച്ചത് തങ്കമ്മ പണിക്കരുടെ മൃതദേഹമായിരുന്നു. ഇതറിയാതെ ജീവനക്കാര്‍ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ എത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ തങ്കമ്മ പണിക്കരുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിയിലെത്തിയപ്പോഴാണ് ലയണ്‍സ്‌ക്ലബ് ജീവനക്കാര്‍ അബദ്ധം തിരിച്ചറിഞ്ഞത്. കാര്യം മനസ്സിലായതോടെ ബന്ധുക്കള്‍ പ്രതിഷേധമുയര്‍ത്തി.
പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അനിഷ്ടസംഭവങ്ങള്‍ ഒഴിവായത്. സംഭവത്തില്‍ ബി.ജെ.പി താലൂക്ക് ആശുപത്രി സൂപ്രണിന്റെ ഓഫീസിനു മുമ്പില്‍ കുത്തിയിരിപ്പ് നടത്തുകയും ഡി.വൈ.എഫ്.യുടെ നേത്വത്യത്തില്‍ മോര്‍ച്ചറിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ലയണ്‍സ്‌ക്ലബ്ബിന്റ മോര്‍ച്ചറി സീല്‍ ചെയ്ത പോലീസ് ക്ലബ് ഭാരവാഹികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.ഐ ഗോപകുമാര്‍ അറിയിച്ചു.അറിയിച്ചു.
