
മൂന്ന് മിനിറ്റിൽ കൂടതൽ ടോൾ നൽകുന്നതിനായി ടോൾ ബൂത്തുകളിൽ കാത്ത് നിൽക്കേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഹരിഓം ജിൻഡാൽ എന്ന അഭിഭാഷകൻ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യമായി പറഞ്ഞാൽ ടോൾ നൽകുന്നതിനായി രണ്ട് മിനിറ്റ് 50 സെക്കൻഡ് ആണ് നിങ്ങൾ ടോൾ ബൂത്തിൽ പരമാവധി കാത്ത് നിൽക്കേണ്ട സമയം.

മൂന്ന് മിനിറ്റ് സമയം കഴിഞ്ഞാൽ ടോൾ നൽകേണ്ടതില്ല. നിങ്ങൾക്ക് സൗജന്യമായി കടന്നു പോകുന്നതിനുള്ള അവകാശം ഉണ്ട്. രാജ്യത്തെവിടെയും ഇത് ബാധകമാണ്. പാലിയേക്കര ഉൾപ്പടെയുള്ള ടോൾ ബൂത്തുകളിൽ 15 മിനിറ്റിലധികം കാത്ത് നിൽക്കേണ്ടി വന്നിട്ടും ടോൾ നൽകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷാവസാനം പാലിയേക്കര ടോൾ പ്ലാസയിൽ 15 മിനിറ്റിലധികം കിടക്കേണ്ടി വന്ന കളക്ടർ ടി. വി. അനുപമ ടോൾ ബൂത്ത് തുറന്ന് കൊടുക്കാൻ നിർദ്ദേശിച്ചത് വാർത്തയായിരുന്നു.
തൃശ്ശൂര്‍ സ്വദേശികളായ സ്വാതി റഹിം, അല്‍ബിന്‍ റൊസാരിയോ, ഫെബീഷ്, റനീഷ്, അപ്പു, അരുണ്‍ജോര്‍ജ്ജ്, പ്രതീഷ്, രവി എന്നിവർ പാലിയേക്കര ടോൾ പ്ലാസയിൽ വ്യത്യസ്തമായ ഒരു സമരം സംഘടിപ്പിച്ചിരുന്നു. കാറുകൾക്ക് നൽകേണ്ട 80 രൂപ 50 പൈസയുടെ നാണയങ്ങൾ ആയാണ് ഇവർ നൽകിയത്. നാല് കാറുകളിലായി ടോള്‍പ്ലാസയുടെ നാല് ട്രാക്കുകളില്‍ പ്രവേശിച്ച യുവാക്കള്‍ എല്ലാവരും ചില്ലറയായിരുന്നു നൽകിയത്. ഒരേസമയം പ്രവേശിച്ചതിനാൽ ഇത്രയധികം ചില്ലറ എണ്ണി തീർക്കേണ്ടതിനാലും വലിയ ഗതാഗത കുരുക്കാണ് അന്ന് അനുഭവപെട്ടിരുന്നത്. മൂന്ന് മിനിറ്റിൽ കൂടതൽ സമയം ഇത്തരം അവസരങ്ങളിൽ ആണെങ്കിൽ പോലും കാത്ത് നിൽക്കേണ്ടി വന്നാൽ സൗജന്യമായി കടന്ന് പോകാൻ നിങ്ങൾക്ക് അവകാശമുണ്ട്.
